Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Feb 2022 5:41 AM IST Updated On
date_range 24 Feb 2022 5:41 AM ISTപരാതി തീർക്കാൻ നൽകിയ ഫോണുകൾ സ്വിച്ച് ഓഫ്; പൊതുവിതരണ വകുപ്പ് കർശന നടപടിക്ക്
text_fieldsbookmark_border
പാലക്കാട്: പൊതുവിതരണ സംവിധാനം പഴുതടച്ച് നടപ്പാക്കാൻ ജീവനക്കാർക്ക് നൽകിയ മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ്. ക്രമക്കേടുകൾ സംബന്ധിച്ച പരാതി വ്യാപകമായതോടെയാണ് 2018ൽ റേഷനിങ് ഇൻസ്പെക്ടർമാർ വരെയുള്ള ഉന്നത ഉദ്യോഗസ്ഥർക്ക് തത്സമയം പരാതി സ്വീകരിക്കാൻ ഫോണുകൾ അനുവദിച്ചത്. എന്നാൽ, ഏതാനും ദിവസങ്ങൾ കഴിഞ്ഞതോടെ മിക്ക ഉദ്യോഗസ്ഥരും 'പരിധിക്ക് പുറത്തായി'. പലതവണ മുന്നറിയിപ്പ് നൽകിയിട്ടും ഫലമില്ലാതായതോടെ ഫോണുകൾ പ്രവർത്തന ക്ഷമമാക്കണമെന്നാവശ്യപ്പെട്ട് പൊതുവിതരണ വകുപ്പ് കമീഷണർ ചൊവ്വാഴ്ച വീണ്ടും ഉത്തരവിറക്കി. ദേശീയ ഭക്ഷ്യഭദ്രത നിയമം, സമ്പൂര്‍ണ കമ്പ്യൂട്ടര്‍വത്കരണം എന്നിവയുമായി ബന്ധപ്പെട്ടാണ് പൊതുവിതരണ വകുപ്പ് കമീഷണര്‍ മുതല്‍ റേഷനിങ് ഇന്‍സ്‌പെക്ടര്‍മാര്‍ വരെയുള്ളവര്‍ക്ക് ബി.എസ്.എന്‍.എല്‍ കണക്ഷനുകള്‍ (സി.യു.ജി) നല്‍കിയത്. റേഷന്‍ വിതരണം, റേഷന്‍ കാര്‍ഡ് അപേക്ഷ നല്‍കല്‍ തുടങ്ങി സിവില്‍ സപ്ലൈസ് വകുപ്പുമായി ബന്ധപ്പെട്ട സംശയങ്ങളും പരാതികളും പരിഹരിക്കാന്‍ പൊതുജനങ്ങള്‍ക്ക് ഈ നമ്പറുകളിൽ വിളിക്കാമെന്ന് പരസ്യവും നൽകിയിരുന്നു. ഉദ്യോഗസ്ഥര്‍ക്ക് അനുവദിച്ച നമ്പറുകള്‍ ഓഫിസിലെ നോട്ടീസ് ബോര്‍ഡിലും റേഷനിങ് ഇന്‍സ്‌പെക്ടര്‍, താലൂക്ക് സപ്ലൈ ഓഫിസര്‍ എന്നിവരുടെ നമ്പറുകള്‍ അതത് റേഷന്‍ കടകളിലും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. എന്നാൽ, കോളുകൾ സ്വീകരിക്കുന്നില്ലെന്നും പ്രവൃത്തി സമയത്തുപോലും ഫോൺ സ്വിച്ച് ഓഫ് ആണെന്നുമാണ് പരാതിയുയരുന്നത്. ഓഫിസുകളിലെ ലാൻഡ്ഫോണുകൾ പോലും എടുക്കാത്തത് ഗുരുതര വീഴ്ചയാണെന്നും നടപടിയുണ്ടാവുമെന്നും കഴിഞ്ഞ ദിവസം കമീഷണർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story