Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Feb 2022 5:29 AM IST Updated On
date_range 4 Feb 2022 5:29 AM ISTപട്ടാമ്പി നഗരസഭ മാസ്റ്റർ പ്ലാനിൽ ചർച്ച നടത്തി
text_fieldsbookmark_border
പട്ടാമ്പി: നഗരത്തിന്‍റെ ഭാവി വികസനത്തിന് തയാറാക്കുന്ന നഗരസഭ കരട് മാസ്റ്റർ പ്ലാൻ സംബന്ധിച്ച് വിവിധ മേഖലകളിലെ വിദഗ്ധർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വിവിധ സംഘടന ഭാരവാഹികൾ, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥർ എന്നിവരെ ഉൾക്കൊള്ളിച്ച് വിശദ ചർച്ച നടന്നു. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് രണ്ട് നേരങ്ങളിലായാണ് നഗരസഭയിൽ യോഗം വിളിച്ചത്. മേലെ പട്ടാമ്പി മത്സ്യമാർക്കറ്റിന് സമീപം ഇൻഡോർ സ്റ്റേഡിയം, പുതിയ ബസ് സ്റ്റാന്‍റ്, മൊത്ത വ്യാപാര മാർക്കറ്റ്, സമഗ്ര കുടിവെള്ള പദ്ധതി, നമ്പ്രം റോഡിൽ അക്വാടിക്‌സ് കോംപ്ലക്‌സ്, സ്വീവറേജ് ട്രീറ്റ്മെന്‍റ് പ്ലാന്‍റ്, ടൗൺ ഹാൾ, ആധുനിക അറവുശാല, റോഡുകൾ വീതി കൂട്ടൽ, യുവാക്കൾക്കും യുവതികൾക്കും സംരംഭം തുടങ്ങുന്നതിനാവശ്യമായ നടപടികൾ, പാർക്കുകൾ തുടങ്ങി നിരവധി പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനാവശ്യമായ നിർദേശങ്ങളാണ് കരട് മാസ്റ്റർ പ്ലാനിൽ ടൗൺ പ്ലാനിങ് വകുപ്പ് ഉൾപ്പെടുത്തിയിട്ടുള്ളത്. ടൗൺ പ്ലാനിങ് വിഭാഗം കരട് മാസ്റ്റർ പ്ലാൻ സമർപ്പിക്കുന്നതിന് മുമ്പ് തന്നെ ഇതിൽ പല പദ്ധതികളും നടപ്പാക്കുന്നതിവശ്യമായ നടപടിയുമായാണ് പുതിയ ഭരണ സമിതി മുമ്പോട്ടു പോകുന്നതെന്ന് നഗരസഭ ചെയർപേഴ്സൻ ഒ. ലക്ഷ്മിക്കുട്ടി, വൈസ് ചെയർമാൻ ടി.പി. ഷാജി എന്നിവർ പറഞ്ഞു. കരട് മാസ്റ്റർ പ്ലാനിൽ സ്ഥലം മാറ്റത്തിന് നിർദേശിക്കപ്പെട്ട പൊതുശ്മശാനം നിലവിലെ സ്ഥലത്ത് തന്നെ നിലനിർത്തി മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തും. അതോടൊപ്പം പുതിയ ബസ് സ്റ്റാൻഡ് വരുമ്പോൾ പഴയ സ്റ്റാൻഡ് ബസ് ബേക്ക് പകരം കെ.എസ്ആർ.ടി.സി ബസ് സ്റ്റാൻഡ് ആയി നിലനിർത്താനും യോഗത്തിൽ നിർദേശമുയർന്നു. പഴയ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ പട്ടാമ്പിയിലെ ഗതാഗത പ്രശ്‌നം പരിഹരിക്കുന്നതിനാവശ്യമായ മെക്കനൈസ്ഡ് പാർക്കിങ് സിസ്റ്റം സജ്ജീകരിക്കും. യോഗത്തിൽ നഗരസഭ ചെയർപേഴ്സൻ ഒ. ലക്ഷ്മിക്കുട്ടി അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ ടി.പി. ഷാജി, നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ പി. വിജയകുമാർ, കെ.ടി. റുഖിയ, എൻ. രാജൻ, പി.കെ. കവിത, പി. ആനന്ദവല്ലി, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സംഘടന ഭാരവാഹികൾ, ടൗൺ പ്ലാനിങ് വിഭാഗം അസിസ്റ്റന്‍റ് പ്ലാനർമാരായ സുഭാഷ്, ശരത് ശങ്കർ, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥർ, നഗരസഭ സെക്രട്ടറി ഇ. നാസിം എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story