Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Jan 2022 5:39 AM IST Updated On
date_range 24 Jan 2022 5:39 AM ISTഅധികൃതരുടെ സംരക്ഷണമില്ല; പോക്സോ ഇരകളുടെ ആത്മഹത്യ കൂടുന്നു
text_fieldsbookmark_border
പല കേസുകളിലും എഫ്.ഐ.ആർ ദുർബലം കെ.എം.എം. അസ്ലം മലപ്പുറം: അധികൃതരുടെ അവഗണന കാരണം പോക്സോ കേസ് ഇരകളുടെ ആത്മഹത്യ കൂടുന്നു. ഇരകൾക്ക് കൗൺസലിങ്, സുരക്ഷ എന്നിവ ഒരുക്കുന്നതിലെ വീഴ്ചകളാണ് ജീവനൊടുക്കാൻ പ്രേരിപ്പിക്കുന്നത്. സംസ്ഥാനത്ത് ആത്മഹത്യ ചെയ്യുന്ന കുട്ടികളുടെ കണക്ക് ലഭ്യമാണെങ്കിലും പോക്സോ കേസുകളിലെ ഇരകൾ ആത്മഹത്യ ചെയ്ത കണക്കുകൾ ലഭ്യമല്ല. വള്ളിക്കുന്നിൽ കഴിഞ്ഞ ദിവസമാണ് പോക്സോ കേസ് ഇര ആത്മഹത്യ ചെയ്തത്. പത്തനംതിട്ടയിലെ 16കാരിയുടെയും മുമ്പ് വാളയാറിലെ രണ്ട് കുട്ടികളുടെയും ആത്മഹത്യയും ഇതേ ഗണത്തിൽ ഉൾപ്പെടും. പോക്സോ കേസ് രജിസ്റ്റർ ചെയ്താൽ പൊലീസ് തയാറാക്കുന്ന എഫ്.ഐ.ആർ പലപ്പോഴും ദുർബലമാണെന്ന് ബാലാവകാശ സംരക്ഷണ പ്രവർത്തകർ പറയുന്നു. ഇര സ്വന്തം വീട്ടിൽ സുരക്ഷിതമാണോ എന്ന് അന്വേഷിക്കാനും സാമൂഹിക -സാമ്പത്തിക ചുറ്റുപാട് മനസ്സിലാക്കാനും സാമൂഹിക അന്വേഷണം നടത്തുന്നില്ല. ഈ റിപ്പോർട്ടില്ലാതെയാണ് പലപ്പോഴും എഫ്.ഐ.ആർ തയാറാക്കുന്നത്. പോക്സോ കേസ് രജിസ്റ്റർ ചെയ്താൽ ഇരയെ ശിശുക്ഷേമ സമിതിയുടെ മുന്നിൽ സാമൂഹിക അന്വേഷണ റിപ്പോർട്ടുമായി പൊലീസ് ഹാജറാക്കണം. തുടർന്ന് കൗൺസലിങ്, സംരക്ഷണ ചുമതല എന്നിവ ഒരുക്കേണ്ടത് ജില്ല ശിശു സംരക്ഷണ യൂനിറ്റ് (ഡി.സി.പി.യു) ശിശുക്ഷേമ സമിതിക്ക് (സി.ഡബ്ല്യു.സി) നൽകുന്ന റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ്. കുട്ടിയുടെ സംരക്ഷണം സ്വന്തം വീട്ടിൽ ദുർബലമാണെങ്കിൽ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റണം. അവിടെ കൗൺസലറുടെ സഹായം ഒരുക്കണം. എന്നാൽ, പലപ്പോഴും ജില്ല ശിശു സംരക്ഷണ യൂനിറ്റ് നൽകുന്ന റിപ്പോർട്ടിൽ ഇരയെ സ്വന്തം വീട്ടിലേക്ക് മാറ്റാനുള്ള ശിപാർശയാണ് നൽകുന്നത്. വള്ളിക്കുന്ന് സംഭവത്തിലെ ഇര സ്വന്തം വീട്ടിൽ സുരക്ഷിതമല്ലെന്ന് മാതാവ് അറിയിച്ചിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് നടപടിയുണ്ടായില്ല. ഇവർ നേരത്തേ ആത്മഹത്യക്ക് ശ്രമിച്ച് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയും തേടിയിരുന്നു. സുരക്ഷ നൽകാൻ അർഹതയുണ്ടായിട്ടും കോഴിക്കോട് ജില്ല ചൈൽഡ് പ്രൊട്ടക്ഷൻ യൂനിറ്റ് ജാഗ്രത പുലർത്തിയില്ല. അഡ്വ. ആർ. സന്ധ്യ (ബാലാവകാശ കമീഷൻ, മുൻ അംഗം) പരിരക്ഷ ഒരുക്കുന്നതിലും ഇടപെടുന്നതിലും സംവിധാനം പരാജയപ്പെടുന്നതാണ് ഇരകളുടെ ആത്മഹത്യ വർധിക്കാൻ കാരണം. ബാലാവകാശം സംരക്ഷിക്കാൻ ജില്ല ശിശു സംരക്ഷണ യൂനിറ്റ്, ശിശുക്ഷേമ സമിതി ഉൾപ്പെടെ നിരവധി സംവിധാനങ്ങളുണ്ട്. ഇവ കാര്യക്ഷമമായി ഇടപെടണം. പി.ഇ. ഉഷ (കേരള മഹിള സമഖ്യ സൊസൈറ്റി, മുൻ ഡയറക്ടർ) വള്ളിക്കുന്ന് സംഭവത്തിൽ സംവിധാനത്തിന്‍റെ പരാജയമല്ല സംവിധാനംതന്നെ കുട്ടിക്ക് എതിരായിരുന്നു എന്നാണ് കരുതേണ്ടത്. ജില്ല ശിശു സംരക്ഷണ യൂനിറ്റ്, ശിശുക്ഷേമ സമിതി എന്നിവക്കെതിരെ കേസ് എടുക്കണം. മാതാവ് നിരവധി തവണ സുരക്ഷിത സ്ഥലത്തേക്ക് മകളെ മാറ്റണമെന്ന് ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story