Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jan 2022 5:38 AM IST Updated On
date_range 6 Jan 2022 5:38 AM ISTറിസോഴ്‌സ് അധ്യാപകരുടെ സ്ഥിര നിയമനത്തിന് നടപടിയായില്ല
text_fieldsbookmark_border
പത്തുവര്‍ഷം സര്‍വിസുള്ളവരെ സ്ഥിരപ്പെടുത്താന്‍ 2016ല്‍ ഹൈകോടതി ഉത്തരവിട്ടിരുന്നു മണ്ണാര്‍ക്കാട്: കോടതി വിധിയുണ്ടായിട്ടും റിസോഴ്‌സ് അധ്യാപകരുടെ സ്ഥിര നിയമനത്തിനുള്ള നടപടികള്‍ നീളുന്നു. പാലക്കാട് ജില്ലയില്‍നിന്നുള്ള 205 പേരുള്‍പ്പെടെ സംസ്ഥാനത്താകെ 2615 സ്‌പെഷല്‍ അധ്യാപകരാണ് സ്ഥിരംനിയമനം കാത്ത് കഴിയുന്നത്. പത്തുവര്‍ഷം സര്‍വിസുള്ള റിസോഴ്‌സ് അധ്യാപകരെ സ്ഥിരപ്പെടുത്താന്‍ 2016ല്‍ ഹൈകോടതി ഉത്തരവിട്ടിരുന്നു. ആറുമാസത്തിനുള്ളില്‍ നടപടിയെടുക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ച സമയപരിധി അടുത്തമാസമാണ് അവസാനിക്കുക. ഇതിനിടെ സംസ്ഥാന സര്‍ക്കാറിന്‍റെ ഭാഗത്തുനിന്നും അനുകൂല നടപടികളുണ്ടാകുമെന്നാണ് കേരള റിസോഴ്‌സ് ടീച്ചേഴ്‌സ് അസോസിയേഷന്‍ പ്രതീക്ഷിക്കുന്നത്. പൊതുവിദ്യാലയങ്ങളില്‍ ഭിന്നശേഷി കുട്ടികള്‍ക്ക് അക്കാദമികവും അക്കാദമികേതരവുമായ പിന്തുണ നല്‍കുന്ന റിസോഴ്‌സ് അധ്യാപകര്‍ തുച്ഛമായ ശമ്പളത്തിനാണ് ജോലിചെയ്യുന്നത്. ശമ്പളത്തിന്‍റെ 60 ശതമാനം കേന്ദ്രസര്‍ക്കാറും 40 ശതമാനം സംസ്ഥാന സര്‍ക്കാറുമാണ് വഹിക്കുന്നത്. നേരത്തേ സെക്കൻഡറി വിഭാഗത്തിന് മാസം 28,815 രൂപ വരെ ശമ്പളം കിട്ടിയിരുന്നത് 25,000മായി കുറഞ്ഞിട്ടുണ്ട്. ഇരുപത് വര്‍ഷത്തോളമായി റിസോഴ്‌സ് അധ്യാപകരായി ജോലി ചെയ്യുന്നവരില്‍ ഭൂരിഭാഗവും സ്ത്രീകളാണ്. പാലക്കാട് ജില്ലയില്‍ 914 പൊതുവിദ്യാലയങ്ങളിലുള്ള 15,000ത്തോളം ഭിന്നശേഷി വിദ്യാര്‍ഥികളെ പഠിപ്പിക്കാന്‍ 205 അധ്യാപകര്‍ മാത്രമാണുള്ളത്. ആവശ്യത്തിന് റിസോഴ്‌സ് അധ്യാപകരില്ലാത്തതിനാല്‍ ഒരു റിസോഴ്‌സ് അധ്യാപകന് ഒന്നിലധികം സ്‌കൂളുകളില്‍ പഠിപ്പിക്കേണ്ടി വരുന്ന സാഹചര്യവും നിലനില്‍ക്കുന്നുണ്ട്. കോവിഡ് കാലത്ത് വൈറ്റ് ബോര്‍ഡ് എന്ന യുട്യൂബ് ചാനലിലൂടെ ഓണ്‍ലൈനായും കുട്ടികളുടെ വീടുകള്‍ സന്ദര്‍ശിച്ചും വിദ്യാഭ്യാസ സേവനങ്ങള്‍ ഉറപ്പാക്കിയിരുന്നു. ഈ വര്‍ഷം കാഴ്ചപരിമിതിയുള്ള കുട്ടികള്‍ക്കുവേണ്ടി ടാക്കിങ് ടെക്സ്റ്റ്, സ്‌കൂളില്‍ വരാന്‍ കഴിയാത്ത കുട്ടികള്‍ക്ക് സ്‌പെഷല്‍ കെയര്‍ സെന്‍ററുകളും ആരംഭിച്ചിട്ടുണ്ട്. മുഴുവന്‍ വിദ്യാലയങ്ങളിലും സ്‌പെഷല്‍ എജുക്കേറ്റര്‍ തസ്തിക സൃഷ്ടിക്കണമെന്നും മുഴുവന്‍ സ്‌പെഷല്‍ എജുക്കേറ്റര്‍മാരെയും സ്ഥിരപ്പെടുത്താന്‍ നടപടികളെടുക്കണമെന്നുമാണ് ഇവരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story