Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Aug 2020 11:58 PM GMT Updated On
date_range 30 Aug 2020 11:58 PM GMTഓണക്കിറ്റിലെ ശർക്കര; ഉപഭോക്താക്കൾ ആശങ്കയിൽ
text_fieldsbookmark_border
പാലക്കാട്: ഓണക്കിറ്റിൽ ഉൾപ്പെടുത്തിയ ശർക്കയിൽ ഭൂരിഭാഗവും വിതരണയോഗ്യമല്ലെന്ന് പരിശോധന ഫലം വന്നതോടെ ശർക്കര വാങ്ങിയ ഉപഭോക്താക്കൾ ആശങ്കയിൽ. കോന്നി സി.എഫ്.ആർ.ഡി മൈക്രോ ബയോളജി ലാബിൽ നടത്തിയ പരിശോധന ഫലത്തിൻെറ അടിസ്ഥാനത്തിൽ പല ഡിപ്പോകളിലും വിതരണത്തിനെത്തിയത് മോശം ശർക്കരയെന്ന് തെളിഞ്ഞിരുന്നു. ഫലം വരുംമുമ്പേ ഇവ പലയിടത്തും ഉപഭോക്താക്കൾക്ക് നൽകിക്കഴിഞ്ഞിരുന്നു. കോനുപറമ്പൻ ട്രേഡേഴ്സ്, മാർക്കറ്റ്ഫെഡ് എന്നീ കമ്പനികളുടെ ശർക്കര ദേശീയ അംഗീകാരമുള്ള ലാബിൽ പരിശോധിച്ച് ഗുണനിലവാരം ഉറപ്പാക്കിയതിനുശേഷം മാത്രം സ്റ്റോക് വരവുവെച്ചാൽ മതിയെന്നാണ് സപ്ലൈകോ മാനേജ്മൻെറ് ഡിപ്പോ മാനേജർക്ക് നൽകിയ നിർദേശം. കൊല്ലം ജില്ലയിൽ ഭക്ഷ്യസുരക്ഷ വകുപ്പും വിജിലൻസ് ആൻറികറപ്ഷൻ ബ്യൂറോയും ചേർന്ന് നടത്തിയ പരിശോധനയിൽ ശേഖരിച്ച ശർക്കര വിതരണയോഗ്യമല്ലെന്ന് കണ്ടെത്തിയതിനാൽ ഇവ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് എല്ലാ ഡിപ്പോ മാനേജർമാർക്കും ക്യു.ഐ ഓഫിസർക്കും സപ്ലൈകോ എ.ജി.എം. നിർദേശം നൽകി. ഒറ്റപ്പാലം ഡിപ്പോയിലേക്ക് എത്തിയ എ.വി.എൻ ട്രേഡേഴ്സിൻെറ മൂന്ന് ലോഡ് ശർക്കരയാണ് ഗുണമേന്മയില്ലാത്തതിനാൽ ഡിപ്പോ മാനേജർ കഴിഞ്ഞയാഴ്ച തിരിച്ചയച്ചത്. ഈറോഡ് ആസ്ഥാനമായുള്ള എ.വി.എന്‍ ട്രേഡേഴ്സിന് 25.77 ലക്ഷം കിലോ ശര്‍ക്കരക്കാണ് സപ്ലൈകോ ഓർഡർ നൽകിയത്. ഇതേ സ്ഥാപനത്തിൻെറ ശർക്കരയാണ് ഒറ്റപ്പാലം, തൃശൂർ ഡിപ്പോകളിലെ കാർഡുടമകൾക്ക് നൽകിയിട്ടുള്ളത്. കണ്ണൂർ തളിപ്പറമ്പ് ഡിപ്പോയിൽ ഇറക്കിയ ശർക്കരയും വിതരണയോഗ്യമല്ലെന്ന് കണ്ടെത്തിയിരുന്നു. നോർത്ത് മലബാർ ഡിസ്ട്രിക്റ്റ് കോഓപറേറ്റിവ് ലിമിറ്റിഡ് എന്ന സ്ഥാപമാണ് തളിപ്പറമ്പ്, പത്തനംതിട്ടയിലെ റാന്നി ഡിപ്പോയിലേക്ക് ശർക്കര നൽകിയത്. പുനലൂർ ഡിപ്പോയിൽ ശേഖരിച്ച ശർക്കരയും വിതരണയോഗ്യമല്ലെന്ന് പരിശോധയിൽ തെളിഞ്ഞിട്ടുണ്ട്. കോനുപറമ്പൻ ട്രേഡേഴ്സാണ് ഇവിടെ വിതരണം ചെയ്തത്. പരിശോധനക്കെടുത്ത ശർക്കര സാമ്പിളുകളിൽ അനുവദനീയമായ അളവിൽ കൂടുതൽ ഈർപ്പം, സുക്രോസിൻെറയും കൃത്രിമ നിറത്തിൻെറയും സാന്നിധ്യം, പൂപ്പൽ എന്നിവ കണ്ടെത്തിയിരുന്നു. ഇതര സംസ്ഥാനങ്ങളിൽനിന്ന് ഇറക്കുമതി ചെയ്ത ശർക്കരയിൽ 65 ലക്ഷത്തോളം കിലോ ശർക്കര വിതരണയോഗ്യമല്ലെന്നാണ് പരിശോധന ഫലങ്ങൾ സൂചിപ്പിക്കുന്നത്. 88 ലക്ഷത്തോളം കാർഡുടമകൾക്കാണ് ഓണക്കിറ്റ് നൽകുന്നത്. ഇതിനിടെ വിതരണം ചെയ്ത ശർക്കരയിൽ ബീഡിക്കുറ്റിയും പുകയിലയും കണ്ടെത്തിയതും ചർച്ചയായിരുന്നു. വിവാദമായതോടെ ഒരുകിലോ ശർക്കരക്ക് പകരം ഒന്നരക്കിലോ പഞ്ചസാര നൽകി തടിതപ്പാനാണ് സപ്ലൈകോ മാനേജ്മൻെറിൻെറ നിർദേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story