Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Jun 2022 5:44 AM IST Updated On
date_range 21 Jun 2022 5:44 AM ISTയുവാവിന്റെ ആത്മഹത്യ; മർദിച്ചത് കൈകാലുകൾ ബന്ധിച്ചശേഷം
text_fieldsbookmark_border
നിലവിളിക്കാൻ ശ്രമിച്ചപ്പോൾ വായിൽ തുണി തിരുകി നിലമ്പൂർ: മമ്പാട് ടൗണിലെ ടെക്സ്റ്റൈൽസ് ഗോഡൗണിൽ കോട്ടക്കൽ സ്വദേശി മുജീബ് റഹ്മാൻ ആത്മഹത്യ ചെയ്തത് രണ്ട് സ്ഥലങ്ങളിൽ നിന്നേറ്റ ക്രൂരമർദനവും മാനസികപീഡനവും താങ്ങാനാകാതെ. വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കരാറടിസ്ഥാനത്തിൽ ഇൻഡസ്ട്രിയൽ വർക്ക് ചെയ്തുകൊടുക്കുന്നയാളാണ് മരിച്ച മുജീബ് റഹ്മാൻ. കേസിലെ പ്രധാന പ്രതികളിലൊരാളും മമ്പാട്ടെ സുലു ടെക്സ്റ്റൈൽസ് ഉടമയുമായ അബ്ദുൽ ഷഹദിന്‍റെ മഞ്ചേരി 32 ലുള്ള ഹാർഡ്വെയേഴ്സിൽനിന്ന് മുജീബ് രണ്ടുമാസം മുമ്പ് 64,000 വില വരുന്ന സാധനങ്ങൾ കടം വാങ്ങിയിരുന്നു. പറഞ്ഞ സമയത്ത് പണം തിരികെ കൊടുത്തില്ല. താമസസ്ഥലത്ത് അന്വേഷിച്ചെങ്കിലും മുജീബ് താമസം മാറിയിരുന്നു. തുടർന്ന് അബ്ദുൽ ഷഹദ് കൂട്ടുകാരുമായി ചേർന്ന് മുജീബിനെ തട്ടിക്കൊണ്ടുവരാൻ പദ്ധതി തയാറാക്കി. ഇതിനായി മുജീബിന്‍റെ സഹായികളായി മുമ്പ് ജോലി ചെയ്തിരുന്ന മഞ്ചേരി ടൗണിലെ ഓട്ടോ ഡ്രൈവർമാരായ അബ്ദുൽ അലിയുടെയും ജാഫറിന്‍റെയും സഹായം തേടി. ഇതിനായി ഇവർക്ക് 10,000 രൂപ ഷഹദ് വാഗ്ദാനം നൽകി. ഓമാനൂരിലെ മുജീബിന്‍റെ താമസസ്ഥലം മനസ്സിലാക്കിയ അബ്ദുൽ അലി, ജാഫറിനെയും കൂട്ടി വെള്ളിയാഴ്ച വൈകീട്ട് മൂന്നരക്ക് മുജീബിന്‍റെ ജോലി സ്ഥലത്തെത്തി. പണം തിരികെ ചോദിച്ച് വാക്കുതർക്കവും ഉന്തും തള്ളുമുണ്ടായി. മടങ്ങിപ്പോന്ന അബ്ദുൽ അലിയും ജാഫറും മഞ്ചേരിയിലെത്തി ഷഹദിനെയും മഞ്ചേരിയിൽ വാടക സ്റ്റോർ നടത്തുന്ന കുഞ്ഞഹമ്മദിനെയും മകൻ മുഹമ്മദ് അനസിനെയും വിളിച്ചുവരുത്തി. ഇവരുടെ കടയിൽനിന്ന് വാടകക്കെടുത്ത സാധനങ്ങൾ തിരിച്ചുകൊടുക്കാത്തതിനാൽ ഇരുവരും മുജീബിനെ അന്വേഷിച്ചുനടക്കുകയായിരുന്നു. തുടർന്ന് ഷഹദും സുഹൃത്ത് മഞ്ചേരി മാലാംകുളം സ്വദേശി ഷാഹുലും സ്ഥലത്തെത്തി. എല്ലാവരും ചേർന്ന് മുജീബിനെ ബലമായി പിടിച്ച് ഷഹദിന്‍റെ കാറിലും ജാഫറിന്‍റെ ഓട്ടോയിലുമായി തട്ടിക്കൊണ്ടുവരുകയായിരുന്നു. രാത്രി കാരകുന്ന് ഹാജിയാർപടിയിലെ വിജനമായ ഗ്രൗണ്ടിലെത്തിച്ച് കൈകൾ കെട്ടിയിട്ട് ക്രൂരമായി മർദിച്ചു. നിലവിളിക്കാൻ ശ്രമിച്ച മുജീബിന്‍റെ വായിൽ തുണി തിരുകി. മർദനത്തിന്‍റെയും കൈകൾ കെട്ടിയിട്ടതിന്‍റെയും ചിത്രം മൊബൈലിൽ പകർത്തി മുജീബിന്‍റെ ഭാര്യക്ക് അയച്ചുകൊടുത്തു. പുലർച്ച നാലരയോടെ മമ്പാട് സുലു തുണിക്കടയോട് ചേർന്നുള്ള ഗോഡൗണിൽ എത്തിച്ചു. കസേരയിൽ ഇരുത്തി കൈകാലുകൾ ബന്ധിച്ച് വീണ്ടും മർദിച്ചു. നേരം വെളുത്ത് ടൗണിൽ ആളുകൾ എത്താൻ തുടങ്ങിയപ്പോൾ മുജീബിനെ റൂമിൽ പൂട്ടിയിട്ട് പ്രതികൾ പുറത്തേക്കുപോയി. മുമ്പ് ബാങ്കിന്‍റെ സ്ട്രോങ് റൂമായി ഉപയോഗിച്ചിരുന്ന വായുവും വെളിച്ചവുമെത്താത്ത മുറിയിലാണ് മുജീബിനെ ബന്ധിച്ചത്. രാവിലെ പത്തോടെ തിരിച്ചെത്തിയ പ്രതികൾ ഗോഡൗൺ തുറന്നുനോക്കിയപ്പോൾ മുജീബ് തൂങ്ങിനിൽക്കുന്നതാണ് കണ്ടത്. ഉടൻ മൃതദേഹം കെട്ടഴിച്ച് നിലത്തുകിടത്തി തുണിയിട്ടുമൂടി. കസേരയിലെ കെട്ടഴിച്ച മുജീബ് രക്ഷപ്പെടാൻ മറ്റ് മാർഗങ്ങളില്ലാത്തതിനാൽ ആത്മഹത്യ ചെയ്തു എന്നാണ് പൊലീസ് നിഗമനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story