Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 May 2022 5:49 AM IST Updated On
date_range 14 May 2022 5:49 AM ISTജൻ ഔഷധികളിൽ അവശ്യമരുന്നുകൾ കിട്ടാനില്ല
text_fieldsbookmark_border
തൃശൂർ: കേരളത്തിലെ ജന്‍ ഔഷധി മരുന്ന് വില്‍പനശാലകളിൽ മാസങ്ങളായി അവശ്യമരുന്നുകൾ കിട്ടാനില്ല. കുറഞ്ഞ വിലയിൽ ഗുണമേന്മയുള്ള മരുന്ന് നൽകുന്ന കേന്ദ്രസർക്കാർ സംവിധാനത്തിലാണ് ജീവൻരക്ഷ മരുന്നുകൾ അടക്കം കിട്ടാതെ സാധാരണക്കാർ വലയുന്നത്. രക്ത സമ്മർദത്തിന് ഉപയോഗിക്കുന്ന ടെൽമി സെർട്ടാൻ 20, 40 എം.ജി, പ്രമേഹത്തിന് സ്ഥിരം കഴിക്കുന്ന ഗ്ലൈനിപ്രൈഡ്, മെന്റ്ഫോർമിൻ കോമ്പിനേഷൻ മരുന്നുകൾ വിതരണം ചെയ്തിട്ട് മാസങ്ങളായി. കോളസ്ട്രോളിനുള്ള മരുന്നായ അറ്റോർവ സ്റ്റാന്‍റിൻ, ഇതര ജീവൻ രക്ഷാമരുന്നുകളായ പോളിവിറ്റാമിൻ, നിറ്റോ ഗ്ലിസറിൻ, റെനിറ്റാഡിൻ എന്നിവയും സാധാരണക്കാരുടെ ഔഷധശാലയിൽ കിട്ടാക്കനിയാണ്. 500 തരം മരുന്നുകൾക്ക് ഓർഡർ നൽകിയാൽ 150 മരുന്നുകൾ കിട്ടുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഡൽഹി കേന്ദ്രമായ പ്രധാനമന്ത്രി ഭാരതീയ ജൻ ഔഷധി കേന്ദ്രത്തിൽനിന്നാണ് മരുന്നുകൾ വിതരണം ചെയ്യുന്നത്. ഇവിടെനിന്ന് ആവശ്യത്തിന് മരുന്ന് ലഭിക്കുന്നില്ലെന്നാണ് എറണാകുളവും കോഴിക്കോടും കേന്ദ്രീകരിച്ച വിതരണക്കാരുടെ പരാതി. ആവശ്യമുള്ള ഉൽപാദനം നടക്കുന്നുണ്ടെങ്കിലും വിതരണത്തിലെ അശാസ്ത്രീയതയും കേരളത്തോടുള്ള അവഗണനയുമാണ് മരുന്ന് ലഭ്യത കുറയാൻ കാരണം. അതേസമയം, വിലകുറഞ്ഞ ജെനറിക് മരുന്നുകൾ ഏറെ വിപണിയിൽ ലഭ്യവുമാണ്. അവക്ക് വിപണി ഒരുക്കുന്നതിനായി ഉദ്യോഗസ്ഥ ഇടപെടലുകളാണ് മരുന്ന് ലഭിക്കാത്തതിന് പിന്നിലെന്ന ആക്ഷേപം ശക്തമാണ്. അതേസമയം, ജൻ ഔഷധി സ്ഥാപനങ്ങളിൽ കേന്ദ്ര ആരോഗ്യ വകുപ്പ് നൽകുന്ന മരുന്നുകൾക്ക് പുറമെ കൂടുതൽ ലാഭം ലഭിക്കുന്ന ഇതര കമ്പനികളുടെ ജെനറിക് മരുന്നുകൾ വിൽക്കുന്നുവെന്ന് ആരോപിച്ച് ഒരുവർഷത്തോളമായി കേരളത്തിന് പുതിയ ജൻ ഔഷധി കേന്ദ്രങ്ങൾ അനുവദിച്ചിട്ടില്ല. ഇത്തരം സ്ഥാപനങ്ങളെ കണ്ടെത്തുന്നതിന് മിന്നൽ പരിശോധന അടക്കം നടത്തിയതിന് പിന്നാലെ നടപടി സ്വീകരിച്ച ശേഷമേ പുതിയ വിൽപനശാലകൾ നൽകൂവെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ഇതുവരെ പരിശോധന പൂർത്തിയാക്കി അപേക്ഷ ഓൺലൈനിൽ സ്വീകരിക്കാൻ തയാറായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story