ടാപ്പിങ്ങിനെത്തിയ തൊഴിലാളിയെ പിന്തുടർന്ന് കാട്ടാന; തലനാരിഴക്ക് രക്ഷപ്പെട്ടു
text_fieldsകാട്ടാനയുടെ മുന്നില്‍നിന്ന് രക്ഷപ്പെട്ട റഫീഖ്, സഹോദരീ ഭര്‍ത്താവ് അലിയുടെ ശുചിമുറിയുടെ വാതില്‍ കാട്ടാന തകര്‍ത്തത് ചൂണ്ടിക്കാണിക്കുന്നു
എടക്കര: പുലര്‍ച്ചെ റബര്‍ തോട്ടത്തില്‍ ടാപ്പിങ്ങിനെത്തിയ തൊഴിലാളിയെ കാട്ടാന അരമണിക്കൂറോളം പിന്തുടര്‍ന്നു. കാട്ടാനയുടെ ആക്രമണത്തില്‍നിന്ന് യുവാവ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. മൂത്തേടം ചോളമുണ്ട ചുള്ളിക്കുളവന്‍ റഫീഖാണ് കാട്ടാനയുടെ മുന്നില്‍നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത്. ബുധനാഴ്ച പുലര്‍ച്ചെ നാലരയോടെയാണ് സംഭവം. വീടിന് സമീപത്തെ സ്വന്തം റബര്‍ തോട്ടത്തില്‍ ടാപ്പിങ്ങിനായി എത്തിയതായിരുന്നു റഫീഖ്.
വീടിന് ഏകദേശം 300 മീറ്റര്‍ അകലെയുള്ള തോട്ടത്തിലെത്തിയപ്പോഴാണ് മറഞ്ഞുനിന്നിരുന്ന കാട്ടാന റഫീഖിനെ പിന്തുടര്‍ന്നത്. ഭയന്നോടിയ റഫീഖ് തോട്ടത്തിലൂടെ ഓടി സമീപത്തുള്ള സഹോദരീഭര്‍ത്താവ് വടക്കന്‍ അലിയുടെ വീടിനടുത്തെത്തിയെങ്കിലും കാട്ടാന പിന്തുടരുന്നത് തുടര്‍ന്നു. വീടിന് ചുറ്റും ആനയുടെ മുന്നില്‍നിന്ന് ഓടുന്നതിനിടെയാണ് റഫീഖ് രക്ഷപ്പെട്ടത്. തുടര്‍ന്ന് പ്രകോപിതനായ കാട്ടാന അലിയുടെ വീടിന്റെ ശുചിമുറി വാതില്‍ കുത്തിപ്പൊളിക്കുകയും ചെയ്തു.
മൂത്തേടം മേഖലയിലെ വന്യമൃഗശല്യം രൂക്ഷമായതോടെ നാട്ടുകാര്‍ ആശങ്കയിലാണ്. കാട്ടാനയ്ക്ക് പുറമെ കടുവ, പുലി തുടങ്ങിയ വന്യമൃഗങ്ങളുടെയും സാന്നിധ്യം മേഖലയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഒരു മാസം മുമ്പ് കടുവയുടെ ആക്രമണത്തില്‍ പ്രദേശത്തെ പശുവിന് പരിക്കേറ്റിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

