കണ്ണീരൊപ്പുന്നവർക്ക് വേണം കരുണയുടെ കൈത്താങ്ങ്
text_fieldsമലപ്പുറം: തുടർച്ചയായ രണ്ടാം വർഷവും ലോകം മഹാമാരിക്ക് മുന്നിൽ പകച്ചുനിൽക്കുമ്പോൾ ഉത്തരവാദിത്തങ്ങൾ കൂടുകയും മുന്നോട്ടുള്ള പോക്ക് തീർത്തും പ്രതിസന്ധിയിലാവുകയും ചെയ്തൊരു കൂട്ടരുണ്ട്.
ആശുപത്രികളിൽ രോഗികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടും ഒരു ദിവസം പോലും സേവനം നിർത്തിവെക്കാതെ കരുണയും സ്നേഹവും സഹാനുഭൂതിയും ഊർജമാക്കി പ്രവർത്തിക്കുന്ന പാലിയേറ്റിവ് കെയർ വളൻറിയർമാരും നഴ്സുമാരും ഡോക്ടർമാരും. സ്വന്തം ആരോഗ്യത്തേക്കാളേറെ പ്രയാസമനുഭവിക്കുന്നവർക്ക് പരിഗണന നൽകുന്നവർക്ക് ഉദാരമതികളുടെ പിന്തുണയില്ലാതെ പിടിച്ചുനിൽക്കാനാവില്ല. ജനകീയ സംരംഭമായ മലപ്പുറം ഇനീഷ്യേറ്റീവ് ഇൻ പാലിയേറ്റിവ് കെയർ (എം.ഐ.പി) സെൻട്രൽ കമ്മിറ്റിക്ക് കീഴിൽ രണ്ടു മേഖലകളിലായി നൂറോളം പാലിയേറ്റിവ് ക്ലിനിക്കുകൾ ജില്ലയിലുണ്ട്. ഇവിടെ 15 ഡോക്ടർമാരും 220 നഴ്സുമാരും. ചെറിയ ക്ലിനിക്കിൽ 20നടുത്തും വലുതിൽ 50 വരെയും വളൻറിയർമാർ. ചില ക്ലിനിക്കുകൾക്ക് കീഴിൽ അഞ്ച് ഹോം കെയർ യൂനിറ്റുകളുണ്ട്. ഒരു യൂനിറ്റെങ്കിലുമില്ലാത്ത ക്ലിനിക്കില്ല. ഒന്നുള്ളവർ രണ്ടാക്കാൻ ശ്രമം തുടരുന്നു. കോവിഡ് കാല സാമ്പത്തിക പ്രതിസന്ധി പാലിയേറ്റിവ് പ്രവർത്തനങ്ങളെയും ബാധിക്കുന്നുണ്ട്.
ജില്ലയിൽ പ്രതിവർഷം 18 കോടി രൂപ വരെ ചെലവാകും. ജനുവരി 15ന് പാലിയേറ്റിവ് കെയർ ദിനത്തിൽ നടക്കുന്ന പിരിവ് വഴിയും റമദാൻ മാസം ലഭിക്കുന്ന സഹായത്തിലൂടെയുമാണ് പണം കണ്ടെത്തുന്നത്. ഡോക്ടർമാർക്കും നഴ്സുമാർക്കും പ്രതിഫലം നൽകും. സൗജന്യ സേവനത്തിന് തയാറുള്ളവരെ മാത്രമേ വളൻറിയർമാരായി എടുക്കൂ. റമദാനിലെ പിരിവ് ഉടൻ ആരംഭിക്കും. വളൻറിയർമാരും സന്നദ്ധപ്രവർത്തകരും സഹായം തേടി ഓരോരുത്തരുടെയും മുന്നിലെത്തുമ്പോൾ കൈയയച്ച് സഹായിക്കണമെന്ന് ഈ രംഗത്ത് പ്രവർത്തിക്കുന്നവർ അഭ്യർഥിക്കുന്നു. പാലിയേറ്റിവ് കെയറുകൾ നിലച്ചുപോവരുത് എന്ന സന്ദേശമുയർത്തിയായിരുന്നു ജനുവരി 15ലെ ദിനാചരണം. മുൻകാലങ്ങളെ അപേക്ഷിച്ച് കുറഞ്ഞ സഹായമേ അന്ന് ലഭിച്ചുള്ളൂ.
പാലിയേറ്റിവ് കെയറിെൻറ പ്രസക്തി ഓരോ നാളും വർധിച്ചുവരികയാണ്. മുറിവ് കെട്ടാൻ മാത്രം 1000 രൂപയിലധികം ചെലവു വരുന്ന കാലത്ത് എല്ലാ കാര്യങ്ങളും വീട്ടിെലത്തി നിർവഹിക്കുന്നു ഹോം കെയർ യൂനിറ്റുകൾ. പുഴുവരിക്കുന്ന അവസ്ഥയിൽവരെ കഴിയുന്നവരെ കുളിപ്പിച്ചും പ്രാഥമിക കാര്യങ്ങൾ ചെയ്യാൻ സഹായിച്ചും മരുന്നും മറ്റു പരിചരണവും നൽകിയും ഡോക്ടർമാരും നഴ്സുമാരും വളൻറിയർമാരും സേവനമനുഷ്ഠിക്കുന്നു. അടിയന്തര ഘട്ടങ്ങളിൽ എപ്പോൾ വിളിച്ചാലും കോൾ ഡ്യൂട്ടിയിലുള്ളവരെത്തും. രോഗികൾക്ക് നഖം വെട്ടിക്കൊടുക്കലും പല്ലുതേച്ചു കൊടുക്കലും മുടി ചീകിക്കൊടുക്കലും വീടും പരിസരവും വൃത്തിയാക്കലും കുടുംബാംഗങ്ങൾക്ക് താൽപര്യമുണ്ടെങ്കിൽ പരിചരണരീതികള് പഠിപ്പിക്കലുമൊക്കെയുണ്ട്.
കട്ടിൽ, എയർ ബെഡ്, വാട്ടർ ബെഡ്, ഓക്സിജൻ സിലിണ്ടർ, വീൽചെയർ, മരുന്ന് തുടങ്ങിയവയെല്ലാം സൗജന്യമായി ലഭ്യമാക്കും. ഡയാലിസിസ് ചെയ്യുന്നവർക്ക് ഡയലൈസറും പ്രതിമാസം 2000 രൂപ സാമ്പത്തിക സഹായവും നൽകുന്നു. സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന രോഗികളുടെ കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യവും പച്ചക്കറിയും പലവ്യഞ്ജന സാധനങ്ങളും ആവശ്യത്തിന് അനുസരിച്ച് എത്തിക്കാറുമുണ്ട്. പാലിയേറ്റിവ് ക്ലിനിക്കുകളിൽ ഡോക്ടർമാരുടെയും നഴ്സുമാരുടെയും വളൻറിയർമാരുടെയും സേവനം സൗജന്യമായി ലഭ്യമാണ്.
ജില്ലയിലെ പല ക്ലിനിക്കുകൾക്ക് കീഴിലും 500 രോഗികളെ വരെ പരിചരിക്കുന്നുണ്ട്. അർബുദ ബാധിതർക്കാണ് പ്രഥമ പരിഗണനയെങ്കിലും കിടപ്പിലായവർ, വൃക്ക, പ്രമേഹ, ശ്വാസതടസ്സ പ്രശ്നങ്ങളുള്ളവർ, നോക്കാനാളില്ലാത്തവർ തുടങ്ങി വിവിധ തരത്തിൽ ആതുരസേവനം ആവശ്യമുള്ളവർക്കരികിൽ ഇവരെത്തുന്നു. ആവശ്യമായി സുരക്ഷ മുൻകരുതലെടുത്തുകൊണ്ട് തന്നെയാണ് പരിചരണം. സാമ്പത്തികമായി പ്രയാസം അനുഭവിക്കുന്ന കുടുംബങ്ങൾക്കായിരുന്നു പാലിയേറ്റിവ് ക്ലിനിക്കുകളുടെ സേവനം മുമ്പ് കൂടുതൽ ആവശ്യമുണ്ടായിരുന്നത്.
എന്നാൽ, കോവിഡ് കാലത്ത് സാഹചര്യം മാറി. സാമ്പത്തിക ശേഷിയുള്ളവർക്കും ആശുപത്രികളിൽ പോവാൻ കഴിയാത്ത അവസ്ഥയിൽ ഇവരുടെ സഹായം തേടുന്നു. ആശുപത്രികളിൽ അഡ്മിറ്റ് രോഗികളുടെ എണ്ണം കുറക്കുമ്പോൾ പാലിയേറ്റിവ് കെയറിെൻറ ജോലിഭാരം വർധിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

