മാലിന്യസംസ്കരണം മൂന്ന് മാസത്തിനിടെ 72.72 ലക്ഷം പിഴ; ജില്ലയിൽ നടത്തിയത് 18,986 പരിശോധന
text_fieldsമലപ്പുറം: പുതുതായി നിലവിൽവന്ന ‘ഖരമാലിന്യ പരിപാലന ചട്ടങ്ങൾ’ കൃത്യമായി നടപ്പാക്കുന്നതിന്റെ ഭാഗമായി തദ്ദേശവകുപ്പ് ജില്ലയിൽ പരിശോധന ശക്തമാക്കി. മാലിന്യസംസ്കരണത്തിലെ വീഴ്ച കണ്ടെത്താൻ ജൂൺ, ജൂലൈ, ആഗസ്റ്റ് മാസങ്ങളിലായി എൻഫോഴ്സ്മെന്റ് വിഭാഗം ജില്ലയിൽ 18,986 പരിശോധനകളാണ് നടത്തിയത്. 72,72,760 രൂപ പിഴ ചുമത്തി. ജൂണിൽ 10,848 പരിശോധനകളിലായി 43,58,425 രൂപയും ജൂലൈയിൽ 4937 പരിശോധനകളിൽ 21,01,385 രൂപയും ആഗസ്റ്റിൽ 3201 പരിശോധനകളിൽനിന്നായി 8,12,950 രൂപയും പിഴയിട്ടു.
മാലിന്യശേഖരണം ഡിജിറ്റലൈസ് ചെയ്യാനുള്ള ഹരിതമിത്രം ആപ്ലിക്കേഷനിലെ സേവനം ജൂണിൽ 80 ശതമാനവും ജൂലൈയിൽ 91.7 ശതമാനവും ആഗസ്റ്റിൽ 91 ശതമാനവും പൂർത്തീകരിക്കാനായി. ജില്ലയിൽ 11,51,559 കെട്ടിടങ്ങൾക്കാണ് ഈ ആപ്ലിക്കേഷൻ വഴി സേവനം നൽകുന്നത്. ജൂണിൽ 3.58 കോടിയും ജൂലൈയിൽ 4.04 കോടിയും ആഗസ്റ്റിൽ 4.18 കോടി രൂപയും ഹരിതകർമസേന യൂസർ ഫീസിനത്തിൽ ലഭിച്ചു. ജൂൺ -5,91,000, ജൂലൈ -6,25,000, ആഗസ്റ്റ് 6,38,000 എന്നിങ്ങനെയാണ് യൂസർ ഫീ അടച്ചവരുടെ എണ്ണം.
കലക്ടർ അധ്യക്ഷനായ ജില്ല സ്പെഷൽ സെൽ യോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ 106 തദ്ദേശ സ്ഥാപനങ്ങളിലും ഓഡിറ്റോറിയം, കാറ്ററിങ് ആൻഡ് റസ്റ്റാറന്റ് ഉടമകളുടെ യോഗം ചേർന്ന് ഗ്രീൻ പ്രോട്ടോകോൾ ശക്തമാക്കാനും മാലിന്യസംസ്കരണം കൂടുതൽ കാര്യക്ഷമമാക്കാനും തീരുമാനിച്ചു.
അടുത്തമാസം മുതൽ ജില്ല ജോയന്റ് ഡയറക്ടറുടെ ഓഫിസ്, ശുചിത്വ മിഷൻ, മലിനീകരണ നിയന്ത്രണ ബോർഡ് എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പരിശോധന കർശനമാക്കും. നിയമം ലംഘിക്കുന്നവർക്കെതിരെ വൈദ്യുതി, കുടിവെള്ള കണക്ഷനുകൾ വിച്ഛേദിക്കുന്നതുൾപ്പെടെ കർശന നടപടികൾ സ്വീകരിക്കുമെന്ന് കലക്ടർ ഡോ. വിനയ് ഗോയൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

