ജൻഔഷധിയിലെ മോഷണം: പ്രതികളെ പിടികൂടി
text_fieldsവേങ്ങര: തദ്ദേശ തെരഞ്ഞെടുപ്പ് ദിവസം പുലർച്ച വേങ്ങര ടൗണിൽ നടന്ന മോഷണക്കേസിലെ പ്രതികളെ പിടികൂടി. എടരിക്കോട് പുതുപ്പറമ്പിൽ ക്വാർട്ടേഴ്സിൽ താമസക്കാരനും നിലമ്പൂർ മരുത സ്വദേശിയുമായ കളത്തിങ്ങൽ വീട്ടിൽ അബ്ദുൽ ബഷീർ (40), മലപ്പുറം എം.എസ്.പിക്ക് സമീപം താമസിക്കുന്ന നെച്ചിക്കുന്നത്ത് വേണുഗാനൻ (48) എന്നിവരെയാണ് വേങ്ങര പൊലീസ് അറസ്റ്റ് ചെയ്തത്. മറ്റൊരു കേസിൽ കോട്ടക്കൽ പൊലീസ് പിടികൂടിയ പ്രതികളെ ചോദ്യം ചെയ്യുന്നതിനിടെയാണ് ഈ മോഷണക്കേസ് തെളിഞ്ഞത്.
2020 ഡിസംബർ 14ന് പുലർച്ച ഒന്നോടെ വേങ്ങര മേലേ അങ്ങാടിക്കു സമീപമുള്ള ഭാരതീയ ജൻഔഷധിയുടെ ഷട്ടറിെൻറ പൂട്ടുപൊളിച്ച് മേശവലിപ്പിൽ സൂക്ഷിച്ച 27,500ലധികം രൂപ മോഷ്ടിക്കുകയായിരുന്നു പ്രതികൾ. പ്രതികളെ വെള്ളിയാഴ്ച ഉച്ചക്കു ശേഷം മൂന്നരയോടെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പു നടത്തി. പ്രതികൾക്കെതിരെ വേങ്ങര, കോട്ടക്കൽ, മലപ്പുറം, തിരൂരങ്ങാടി സ്റ്റേഷനുകളിൽ വിവിധ കേസുകളുണ്ട്. വേണുഗാനൻ മോഷണക്കേസിലെ കൂട്ടുപ്രതിയെ കുത്തിക്കൊന്ന കേസിൽ ജീവപര്യന്തം ശിക്ഷ കാലാവധി പൂർത്തിയാക്കിയ ആളാണ്.
സി.ഐ എ. ആദം ഖാൻ, എസ്.ഐമാരായ എം.പി. അബൂബക്കർ, ഉണ്ണികൃഷ്ണൻ, സീനിയർ സി.പി.ഒ സുബൈർ, സി.പി.ഒമാരായ മുഹമ്മദലി, സജിത് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.