നേപ്പാളി വയോധികെൻറ കൊലപാതകം: മകനെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി
text_fieldsവേങ്ങര: മകെൻറ അക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന നേപ്പാൾ സ്വദേശിയായ വയോധികെൻറ മരണം സംബന്ധിച്ച് തെളിവെടുപ്പ് നടത്തി. അക്രമത്തിൽ പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന നേപ്പാൾ സേത്തി ജില്ലയിലെ രാംചന്ദ് (70) ജൂലൈ 16ന് ആണ് മരിച്ചത്. പ്രതിയായ മകൻ പതം ബഹദൂറിനെ (31) നേരത്തേ തന്നെ വേങ്ങര പൊലീസ് പിടികൂടിയിരുന്നു. റിമാൻഡിലായിരുന്ന പതം ബഹദൂറിനെ കേസന്വേഷണത്തിെൻറ ഭാഗമായി വേങ്ങര പൊലീസ് രണ്ടു ദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങിയിരുന്നു. ഇതിെൻറ ഭാഗമായി രാംചന്ദ് താമസിച്ചിരുന്ന വേങ്ങര കുറ്റൂർ കുഴിച്ചെനയിലെ മുറിയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി.
സ്വത്ത് തർക്കമാണ് മകെൻറ ആക്രമണത്തിലും അച്ഛെൻറ മരണത്തിലും കലാശിച്ചതെന്ന് പൊലീസ് പറയുന്നു. പതം ബഹദൂറിെൻറ വിവാഹത്തോടനുബന്ധിച്ച് രാംചന്ദിെൻറ സഹോദരിയിൽനിന്ന് ഒന്നര ലക്ഷത്തോളം രൂപ കടം വാങ്ങിയിരുന്നു. പണം തിരിച്ചു കിട്ടണമെന്ന് നിരന്തരമായി രാംചന്ദും സഹോദരിയും ആവശ്യപ്പെട്ടിരുന്നത്രെ. കുറച്ചു പണം താനും നൽകാമെന്ന് രാംചന്ദും വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ജൂലൈ 14ന് പണത്തിനായി പതം ബഹദൂർ എത്തിയപ്പോൾ തെൻറ കൈയിൽ പണമില്ലെന്ന് രാംചന്ദ് പറഞ്ഞു.
ഇതിൽ പ്രകോപിതനായ പതം ബഹദൂർ അച്ഛനെ തൊഴിക്കുകയും ചവിട്ടുകയും ചെയ്തു. മൂന്നു വാരിയെല്ലുകൾ പൊട്ടുകയും തലച്ചോറിൽ രക്തസ്രാവമുണ്ടാവുകയും ചെയ്തു. തലച്ചോർ അടക്കമുള്ള ആന്തരികാവയവങ്ങൾക്കേറ്റ ക്ഷതമാണ് മരണകാരണം. എസ്.എച്ച്.ഒ പി.കെ. മുഹമ്മദ് ഹനീഫ, എസ്.ഐ ടി.കെ. ഉണ്ണികൃഷ്ണൻ, എ.എസ്.ഐ അശോകൻ, സി.പി.ഒമാരായ അനീഷ്, സി. അരുൺ എന്നിവരാണ് തെളിവെടുപ്പ് സംഘത്തിൽ ഉണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.