വാക്കിക്കയം തടയണയിലെ വെള്ളം തുറന്നുവിടാൻ അനുവദിക്കില്ല -വേങ്ങര ഗ്രാമപഞ്ചായത്ത്
text_fieldsവേങ്ങര: വലിയോറ വാക്കിക്കയം തടയണയിലെ ജലനിരപ്പ് മുൻ വർഷത്തേക്കാൾ ഒരു മീറ്ററോളം താഴ്ന്നിരിക്കെ കാർഷിക ജലസേചനത്തിന്റെ പേര് പറഞ്ഞ് തടയണ തുറന്ന് വിടാനുള്ള നീക്കത്തെ ശക്തമായി പ്രതിരോധിക്കുമെന്ന് വേങ്ങര ഗ്രാമപഞ്ചായത്ത് ഭരണ സമിതി അംഗങ്ങൾ അറിയിച്ചു.
തടയണ പ്രദേശം സന്ദർശിച്ച ശേഷം ജലനിരപ്പ് വിലയിരുത്തിയാണ് വെള്ളം തുറന്നുവിടാൻ അനുവദിക്കില്ലെന്ന് പ്രസിഡന്റ് എൻ. ടി നാസർ പറഞ്ഞത്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ തടയണയിലെ ജലനിരപ്പ് 3.65 മീറ്ററായിരുന്നു. നിലവിൽ ഇത് 2.90 മീറ്ററായി കുറഞ്ഞിട്ടുണ്ട്.
വേനലിന്റെ തുടക്കത്തിൽ തന്നെ ജല ശേഖരത്തിന്റെ അളവ് ഇതാണെങ്കിൽ വേനൽ കനക്കുന്നതോടെ ജലനിരപ്പിൽ ഗണ്യമായ കുറവുണ്ടാകും. ഇത് ബാക്കിക്കയം തടയണയെ ആശ്രയിച്ച് വിവിധ കുടിവെള്ള പദ്ധതികൾ പ്രവർത്തിപ്പിക്കുന്ന 10 പഞ്ചായത്തുകളിലെയും മൂന്ന് നഗരസഭകളിലെയും ശുദ്ധജല പദ്ധതികളെ പ്രതികൂലമായി ബാധിക്കുമെന്ന് ഭരണസമിതി അംഗങ്ങൾ ചൂണ്ടിക്കാട്ടി.
നന്നമ്പ്ര ഗ്രാമപഞ്ചായത്തിലെ മോര്യാ കാപ്പ്, കൊടിഞ്ഞി തിരുത്തി, കുറൂൾ, ചെറുമുക്ക് കുണ്ടൂർ, അത്താണിക്കൽ പാടശേഖരങ്ങളിലെ നെൽകൃഷിക്ക് വെള്ളം കിട്ടുന്നില്ലെന്ന് പറഞ്ഞാണ് വാക്കിക്കയം തടയണ 20 സെന്റിമീറ്റർ ഉയർത്തി ജലം തുറന്ന് വിടാൻ അധികൃതർ ശ്രമിക്കുന്നത്.
അതേസമയം, വെഞ്ചാലി പമ്പ് ഹൗസിലേക്ക് ജലമെടുക്കുന്ന തോട് വറ്റിയതാണ് നിലവിലെ പ്രശ്നങ്ങൾക്ക് കാരണമായതെന്ന് അറിയുന്നു. ഇതിലേക്ക് വഴിവെച്ചതാവട്ടെ, മൂന്നിയൂർ മണ്ണട്ടാമ്പാറ അണക്കെട്ടിന്റെ ഷട്ടർ ദിവസങ്ങളോളം തുറന്ന് വിട്ടതാണത്രെ. ഇത് ജല ലഭ്യതക്കുറവ് രൂക്ഷമാക്കി. ഇതൊന്നും പരിഹരിക്കാതെ പത്തിലധികം വൻകിട ശുദ്ധജല പദ്ധതികൾക്ക് ജലം ശേഖരിക്കുന്ന വാക്കിക്കയം തടയണ തുറന്ന് വിടാനാണ് അധികൃതർ ശ്രമിക്കുന്നത്.
തുറന്ന് വിട്ടാലും വെഞ്ചാലി പമ്പ് ഹൗസിലേക്ക് കടലുണ്ടി പുഴയിൽ നിന്ന് വെള്ള മെത്തുന്നതോടെ, മണ്ണു മാന്തി നവീകരിക്കാതെ കാർഷിക ജലസേചന പ്രശ്നങ്ങൾക്ക് പരിഹാരമാവില്ലെന്നും കർഷകർ പറയുന്നുണ്ട്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.ടി. അബ്ദുൽ നാസർ, വൈസ് പ്രസിഡന്റ് ഫാത്തിമ ചോലക്കൻ, മുഹമ്മദ് സാദിഖ് കോടിയാട്ട്, എ.കെ. സബ്ന ഇബ്രാഹിം, വി.ടി. മൊയ്തീൻ, പി. അച്ചുതൻ, ചന്ദ്രമോഹൻ എന്നിവരടങ്ങിയ സംഘമാണ് തടയണ പ്രദേശം സന്ദർശിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

