ഉത്തര മേഖല ജലോത്സവം: പുത്തൻ തോണികൾ ഒരുങ്ങി
text_fieldsകീഴുപറമ്പിൽ നിർമാണം പുരോഗമിക്കുന്ന ജലോത്സവത്തിനുള്ള തോണികൾ
കീഴുപറമ്പ്: 21ാമത് ഉത്തര മേഖല ജലോത്സവത്തിനുള്ള തോണി നിർമാണം അവസാനഘട്ടത്തിൽ. മൂന്ന് തോണികളുടെ നിർമാണമാണ് ചാലിയാറിന്റെ തീരത്ത് പുരോഗമിക്കുന്നത്. കീഴുപറമ്പ് സി.എച്ച് ക്ലബിന്റെ നേതൃത്വത്തിലാണ് ചാലിയാർ പുഴയിലെ എടശ്ശേരി കടവിൽ എല്ലാ വർഷവും ഉത്തര മേഖല ജലോത്സവം സംഘടിപ്പിക്കുന്നത്. ഈ വർഷം ഫെബ്രവരി 12നാണ് ജലോത്സവം.
അരീക്കോട്ടും പരിസരത്തുമുള്ള ഇരുപതോളം ടീമുകളാണ് പങ്കെടുക്കുക. എല്ലാ ടീമുകൾക്കും വ്യത്യസ്ത തരത്തിലുള്ള തോണികളാണ് ഉണ്ടാവുക. എന്നാൽ ഇത് പലപ്പോഴും വിധി നിർണയത്തിന് ബുദ്ധിമുട്ടുകൾ ഉണ്ടാക്കും. അതിനു പരിഹാരമായാണ് സംഘാടകർ തന്നെ പുതിയ തോണികൾ നിർമിക്കുന്നത്. നിർമാണം അവസാനഘട്ടത്തിലാണ്. ചാലിയാറിന്റെ തീരത്തുനിന്ന് പ്രത്യേകം ശേഖരിച്ച മഹാഗണി തടികൾ ഉപയോഗിച്ചാണ് മൂന്ന് തോണികളും നിർമിക്കുന്നത്. കീഴുപറമ്പ് സ്വദേശി മുഹമ്മദ് കുട്ടിയുടെ നേതൃത്വത്തിലാണ് നിർമാണം. കഴിഞ്ഞ അഞ്ചുവർഷവും ഇദ്ദേഹം തന്നെയാണ് ജലോത്സവത്തിനുള്ള തോണികൾ നിർമിച്ചതെന്ന് സംഘാടകർ പറഞ്ഞു. മൂന്നു തോണികൾക്ക് അഞ്ച് ലക്ഷത്തോളം രൂപ നിർമാണ ചെലവ് വരും. 38 അടി നീളത്തിലും 25 ഇഞ്ച് വീതിയിലാണ് തോണികളുടെ നിർമാണം. ഇത്തവണ വേഗത്തിൽ തന്നെ പൂർത്തിയാക്കാൻ കഴിഞ്ഞു.