നിർമാണം കഴിഞ്ഞിട്ട് രണ്ടുവർഷം; പെരുമ്പടപ്പിലെ ഹോമിയോ ആരോഗ്യ കേന്ദ്രം അടഞ്ഞുതന്നെ
text_fieldsപെരുമ്പടപ്പ്: നിർമാണം പൂർത്തീകരിച്ച് രണ്ടുവർഷമായിട്ടും തുറന്നുനൽകാതെ പെരുമ്പടപ്പിലെ ഹോമിയോ ആരോഗ്യകേന്ദ്രം. ജില്ലയിലെ രണ്ട് ഗ്രാമപഞ്ചായത്തുകൾക്ക് മാത്രം അനുവദിച്ച ആയുഷ് ഹോളിസ്റ്റിക് സെന്ററിനായി പെരുമ്പടപ്പ് പഞ്ചായത്തിലെ പുതിയിരുത്തിയിൽ നിർമിച്ച കെട്ടിടമാണ് കാടുമൂടി നശിക്കുന്നത്. കെട്ടിട നിർമാണം പൂർത്തീകരിച്ചെങ്കിലും അനുബന്ധ സൗകര്യങ്ങൾ ഒരുക്കാത്തതാണ് കെട്ടിടം പ്രവർത്തനമാരംഭിക്കുന്നതിന് തടസ്സം.
2016 മുതൽ മലപ്പുറം-തൃശൂർ ജില്ലാതിർത്തിയിലെ അയിരൂർ തെക്കൻ കണ്ടുബസാറിൽ വാടക കെട്ടിടത്തിലാണ് സെന്റർ പ്രവർത്തിക്കുന്നത്. ഹോമിയോ, ആയുർവേദ, സിദ്ധ എന്നീ വിഭാഗങ്ങളിലായി മൂന്ന് ഡോക്ടർമാരുമുണ്ട്. എന്നാൽ, ജില്ലാതിർത്തിയിലായതിനാൽ ഇവിടെ എത്തിപ്പെടാൻ ഏറെ പ്രയാസമാണ്.
ദേശീയപാതയോരത്ത് കാട്ടുപുറത്ത് ജമാൽ സൗജന്യമായി വിട്ടുനൽകിയ പന്ത്രണ്ടര സെന്റ് ഭൂമിയിൽ ഗ്രാമപഞ്ചായത്തിന്റെ 2019-20, 2020-21 ഫണ്ടിൽനിന്നുള്ള 14 ലക്ഷം രൂപ ചെലവഴിച്ച് കെട്ടിടവും ആറുലക്ഷം രൂപ ചെലവിൽ ചുറ്റുമതിലും നിർമിച്ചു.കെട്ടിടം പൂർത്തിയായെങ്കിലും വൈദ്യുതീകരണവും ആവശ്യമായ ഫർണീച്ചറുകളും ഇല്ലാത്തതാണ് കെട്ടിട നിർമാണം വൈകാൻ കാരണം.
പെരുമ്പടപ്പ്, വെളിയങ്കോട്, പൊന്നാനി, പുന്നയൂർ, പുന്നയൂർക്കുളം തുടങ്ങി സ്ഥലങ്ങളിലെ തീരവാസികൾക്ക് ഏറെ ഉപകാരപ്രദമാകുന്ന ആരോഗ്യകേന്ദ്രമാണ് കാടുമൂടി നശിക്കുന്നത്. സ്വന്തം കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങിയാൽ കൂടുതൽ ഡോക്ടർമാരെയും ജീവനക്കാരെയും നിയമിക്കാനാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.