ഭീഷണി ഉയർത്തി തൃക്കുളം അമ്പലപ്പടി പാതയോരം
text_fieldsകഴിഞ്ഞദിവസം അമ്പലപ്പടിയിൽ ഒരാളുടെ മരണത്തിനിടയാക്കി ഓവുചാലിലേക്ക് മറിഞ്ഞ ബൈക്ക്
തിരൂരങ്ങാടി: പരപ്പനങ്ങാടി-നാടുകാണി പാതയുടെ നവീകരണവുമായി ബന്ധപ്പെട്ട് റോഡ് പണി തകൃതിയായി നടന്നെങ്കിലും തൃക്കുളം അമ്പലപ്പടിയിലൂടെ യാത്രചെയ്യുന്ന വാഹനങ്ങളും കാൽനട യാത്രക്കാരും കടുത്ത ഭീഷണിയിൽ. പാതയുടെ ഇരുവശവും സുരക്ഷ ഭിത്തിയില്ലാത്ത ഓവുചാലാണ് വാഹനയാത്രക്കാരുടെ പേടിസ്വപ്നമായി നിലകൊള്ളുന്നത്.
കരിപ്പറമ്പ് ഭാഗത്തുനിന്ന് വരുമ്പോൾ വളവും തിരിവുമുള്ള റോഡായതിനാൽ ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെയുള്ളവ നിരന്തരം അപകടത്തിൽ പെടുകയാണ്. ആഴമേറിയ ഓവുചാലിലേക്ക് ബൈക്ക് മറിഞ്ഞ് കഴിഞ്ഞ ദിവസം അതിഥി തൊഴിലാളി മരിക്കുകയും കൂടെ യാത്ര ചെയ്തിരുന്ന കുട്ടിക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തിരുന്നു.
തെരുവുവിളക്കുകളുടെ കുറവും കൃത്യമായ സൂചന ബോർഡുകൾ ഇല്ലാത്തതും നിരന്തരം അപകടങ്ങളെ വിളിച്ചുവരുത്തുന്നുണ്ട്. കഴിഞ്ഞമാസം നിയന്ത്രണംവിട്ട കാർ ഓവുചാലിലേക്ക് മറിഞ്ഞ് യാത്രക്കാരുൾപ്പെടെയുള്ളവർക്ക് പരിക്കേറ്റിരുന്നു. അമ്പലപ്പടി മുതൽ ചെമ്മാട് വരെയുള്ള പാതയോരത്ത് എത്രയും പെട്ടെന്ന് ഓവുചാലുകൾക്ക് സുരക്ഷവേലി സ്ഥാപിക്കണമെന്നും കൂടുതൽ തെരുവ് വിളക്കുകളും സുരക്ഷ ബോർഡുകളും സ്ഥാപിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

