കൂട്ടായിയില്‍ പുലിയെ കണ്ട സ്ഥലത്ത് നിരീക്ഷണ കാമറ സ്ഥാപിച്ചു
text_fieldsകൂട്ടായിയില്‍ പുലിയെ കണ്ടെന്ന് നാട്ടുകാർ അറിയിച്ച സ്ഥലത്ത് ആർ.ആർ.ടി ടീം നിരീക്ഷണ കാമറ സ്ഥാപിക്കുന്നു
തിരൂർ: കൂട്ടായി പുതിയ ജുമാമസ്ജിദ് മുറ്റത്ത് പുലിയെ കണ്ടെന്ന് നാട്ടുകാർ പറഞ്ഞ സ്ഥലത്ത് അധികൃതർ നിരീക്ഷണ കാമറ സ്ഥാപിച്ചു.
വനം വകുപ്പ് നിർദേശ പ്രകാരമാണ് ആർ.ആർ.ടി അധികൃതർ നിരീക്ഷണ കാമറ സ്ഥാപിച്ചത്. തിങ്കളാഴ്ച രാത്രി 9.30 ഓടെ പള്ളിയിൽ നമസ്കാരത്തിനെത്തിയ പ്രദേശവാസികളായ മൂന്നു പേരാണ് പുലിയെ കണ്ടതായി അറിയിച്ചത്. തുടർന്ന് സ്ഥലത്ത് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയിരുന്നു.
കൊടുമ്പുഴ ഫോറസ്റ്റ് വിഭാഗം സ്റ്റേഷന് ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ സി. ബാലുവിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. എന്നാൽ, സ്ഥലത്തുള്ള കാൽപാടുകള് പുലിയുടേതെന്ന് സ്ഥിരീകരിക്കാനാവാത്തതിനാലാണ് കാമറ സ്ഥാപിച്ചത്. തൊട്ടടുത്ത ദിവസമായ ചൊവ്വാഴ്ച രാവിലെ കൂട്ടായി പാരിസിലെ വീട്ടിലെ സി.സി.ടി.വിയിൽ കണ്ടത് കാട്ടുപൂച്ചയാണെന്ന് വനം വകുപ്പ് അധികൃതർ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.
മാസങ്ങളോളമായി കൂട്ടായി കാട്ടിലപ്പള്ളി പ്രദേശവും തീരദേശ മേഖലയും പുലി ഭീതിയിലാണ്. ആഴ്ചകള്‍ക്ക് മുമ്പ് വനം വകുപ്പ് പ്രദേശത്ത് പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചെങ്കിലും ഇതുവരെ പിടികൂടാനായിട്ടില്ല.
പുലിയെ പിടികൂടാൻ വനം വകുപ്പ് കാട്ടിലപ്പള്ളിയിൽ രണ്ട് കൂടുകൾ സ്ഥാപിക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

