വരുമാനത്തിൽ കുതിച്ച് തിരൂർ റെയിൽവേ സ്‌റ്റേഷൻ; കഴിഞ്ഞ സാമ്പത്തിക വർഷം 39 കോടി രൂപ വരുമാനം
text_fieldsതിരൂർ: ടിക്കറ്റ് ഇനത്തിലെ വരുമാനക്കണക്കിൽ മുന്നോട്ടുകുതിക്കുകയാണ് ജില്ലയിലെ റെയിൽവേ സ്‌റ്റേഷനുകൾ. കൂട്ടത്തിൽ തിരൂർ റെയിൽവേ സ്‌റ്റേഷനാണ് ഏറെ മുന്നിൽ. ഒരു വർഷംകൊണ്ട് തിരൂരിലെ വരുമാനത്തിലുണ്ടായത് ഏഴു കോടിയിലേറെ രൂപയുടെ വർധനയാണ്.
2025-26 സാമ്പത്തികവർഷത്തിൽ തിരൂർ റെയിൽവേ സ്‌റ്റേഷനിൽനിന്ന് 39,03,83,274 രൂപയുടെ വരുമാനമാണ് ടിക്കറ്റ് ഇനത്തിൽ റെയിൽവേക്കു ലഭിച്ചത്. 2024-25 സാമ്പത്തികവർഷത്തിൽ 31,91,13,961 രൂപയായിരുന്ന സ്ഥാനത്താണിത്. ജില്ലയിലെ ഏറ്റവും വരുമാനമുള്ള റെയിൽവേ സ്‌റ്റേഷനും തിരൂരാണ്. സംസ്ഥാനത്ത് തിരൂരിന് 18ാം സ്ഥാനമാണ്. വരുമാനത്തിൽ ജില്ലയിൽ രണ്ടാമതുള്ള കുറ്റിപ്പുറം റെയിൽവേ സ്‌റ്റേഷനിൽ മൂന്നു കോടി രൂപയുടെ വരുമാനവർധനയാണ് ഉണ്ടായിരിക്കുന്നത്. 15,68,52,503 രൂപയാണ് കഴിഞ്ഞ സാമ്പത്തികവർഷം ലഭിച്ചത്. മൂന്നാം സ്ഥാനത്തുള്ള പരപ്പനങ്ങാടിയിൽനിന്ന് 11,45,13,059 രൂപയുടെ വരുമാനമാണുള്ളത്. രണ്ടേമുക്കാൽ കോടിയോളം രൂപയുടെ വർധനയുണ്ട്. നിലമ്പൂർ റെയിൽവേ സ്‌റ്റേഷനിൽനിന്ന് 9,09,11,249 രൂപയുടെ വരുമാനമുണ്ടായി. 1.8 കോടി രൂപയുടെ വർധന. അങ്ങാടിപ്പുറത്ത് 5,34,40,836 രൂപയുടെ വരുമാനം ലഭിച്ചു. 32 ലക്ഷത്തിലേറെ രൂപയുടെ വർധന.
ജില്ലയിൽനിന്നുള്ള ഈ അഞ്ച് സ്‌റ്റേഷനുകളും റെയിൽവേക്ക് ഏറ്റവുമധികം വരുമാനം നൽകുന്ന സംസ്‌ഥാനത്തെ ആദ്യ 45 സ്റ്റേഷനുകളുടെ പട്ടികയിലുണ്ട്. സംസ്ഥാനത്ത് 319 കോടി രൂപയിലേറെ വരുമാനം നൽകിയ തിരുവനന്തപുരം റെയിൽവേ സ്റ്റേഷനാണ് പട്ടികയിൽ ഒന്നാമത്. പാലക്കാട് ഡിവിഷനിൽ കോഴിക്കോട് റെയിൽവേ സ്‌റ്റേഷനാണ് ഏറ്റവുമധികം വരുമാനം നൽകുന്നത്. 218 കോടി രൂപയിലേറെയാണ് ഇവിടെനിന്നുള്ള വരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

