കരുവാരകുണ്ടിൽ കടുവയുടെ മുന്നിലകപ്പെട്ട് എസ്റ്റേറ്റ് തൊഴിലാളി
text_fieldsകരുവാരകുണ്ടിൽ കടുവയുടെ മുന്നിലകപ്പെട്ട എസ്റ്റേറ്റ് തൊഴിലാളി തച്ചമ്പറ്റ മുഹമ്മദ്
കരുവാരകുണ്ട്: വനംവകുപ്പിന്റെ കെണിയും കാമറയും ഡ്രോൺ കണ്ണുകളും വെട്ടിച്ച് ജനവാസ കേന്ദ്രങ്ങളിലൂടെ കടുവയുടെ സഞ്ചാരം. ശനിയാഴ്ച ഉച്ചയ്ക്ക് കുണ്ടോടയിലാണ് കടുവയെ കണ്ടത്. ചൂളിക്കുന്ന് എസ്റ്റേറ്റിലെ തൊഴിലാളി തരിശിലെ തച്ചമ്പറ്റ മുഹമ്മദ് കടുവയുടെ മുന്നിൽ പെടുകയായിരുന്നു.
എസ്റ്റേറ്റിലെ ജോലി കഴിഞ്ഞ് മടങ്ങുമ്പോൾ റോഡിന് ഏതാനും മീറ്റർ അകലെ കൊക്കോ തോട്ടത്തിലാണ് കടുവയെ കണ്ടത്. കടുവ മതിൽ ചാടിക്കടന്ന് പോയി. ഭയന്നുപോയ ഇദ്ദേഹം റാട്ടപ്പുരയിലേക്ക് തിരിഞ്ഞോടി. സുഹൃത്തിനെ ഫോണിൽ വിളിച്ച് വാഹനം വരുത്തിയാണ് മുഹമ്മദ് തോട്ടത്തിൽ നിന്ന് മടങ്ങിയത്.
വിവരമറിഞ്ഞ് ഉടനെ വനം വകുപ്പ് ജീവനക്കാർ സ്ഥലത്തെത്തി എസ്റ്റേറ്റിൽ പരിശോധനക്കിറങ്ങി. ബുധനാഴ്ച ഉച്ചക്ക് പാന്ത്ര മദാരി എസ്റ്റേറ്റിലും വ്യാഴാഴ്ച സുൽത്താന എസ്റ്റേറ്റിലും കടുവയെ കണ്ടിരുന്നു. മേഖല മുഴുവൻ തെരഞ്ഞിട്ടും വനം വകുപ്പിന് കണ്ടെത്താനായില്ല. അതിന് ശേഷം മദാരിക്കുണ്ട്, കുനിയൻമാട് എന്നിവിടങ്ങളിൽ കൂട് സ്ഥാപിച്ചു. ഈ ഭാഗങ്ങളിൽ ഡ്രോൺ നിരീക്ഷണം നടത്തുകയും ചെയ്തു.
ഇതിന് പിറകെയാണ് കിലോമീറ്ററുകൾക്കിപ്പുറം കുണ്ടോടയിൽ കടുവയെ കണ്ടത്. സ്ഥിരമായി വാഹന ഗതാഗതമുള്ളതും ആളുകൾ തിങ്ങിത്താമസിക്കുന്നതുമായ തരിശ്-കക്കറ റോഡിന് സമീപത്തായാണ് ഇപ്പോൾ കടുവ എത്തിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

