കൂട്ടിരിപ്പുകാർക്ക് ഇരിക്കാൻ കസേരയില്ല: ചികിത്സ കഴിഞ്ഞിറങ്ങിയ രോഗി കസേരകൾ വാങ്ങി നൽകി
text_fieldsതിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് അബ്ദുറഹ്മാൻ വാങ്ങി നൽകിയ കസേരകൾ സൂപ്രണ്ട് ഡോ. പ്രഭുദാസ് ഏറ്റുവാങ്ങുന്നു
തിരൂരങ്ങാടി: ഇരിക്കാൻ കസേരയില്ലാത്ത തിരൂരങ്ങാടി താലൂക്ക് ആശുപത്രിക്ക് രോഗിയുടെ വക കസേരകൾ നൽകി. ഐ.എൻ.എൽ വള്ളിക്കുന്ന് മണ്ഡലം വൈസ് പ്രസിഡൻറ് പള്ളിക്കൽ സ്വദേശി എം. അബ്ദുറഹ്മാൻ ആണ് കസേരകൾ നൽകിയത്. കോവിഡിനെ തുടർന്ന് കഴിഞ്ഞ തിങ്കളാഴ്ചയാണ് അബ്ദുറഹ്മാനെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
അഞ്ചു ദിവസം ആശുപത്രിയിൽ ചികിത്സയിൽ കിടന്നെങ്കിലും വാർഡിൽ കസേരകളുടെ കുറവ് രോഗികളെയും കൂടെ നിൽക്കുന്നവരെയും വലച്ചിരുന്നു. ചികിത്സ കഴിഞ്ഞ് ഡിസ്ചാർജ് ആയതോടെ അബ്ദുറഹ്മാൻ ആശുപത്രി സൂപ്രണ്ടിനോട് കാര്യം സൂചിപ്പിക്കുകയും 15 കസേരകൾ ആശുപത്രിക്ക് വാങ്ങി നൽകുകയുമായിരുന്നു. കോവിഡ് വാർഡിലെ ആശുപത്രി ജീവനക്കാരിൽ നിന്നും വളരെ നല്ല സമീപനമാണ് ഉണ്ടായിരുന്നതെന്ന് അബ്ദുറഹ്മാൻ പറഞ്ഞു. അബ്ദുറഹ്മാന് ഭാര്യയും അഞ്ച് മക്കളുമുണ്ട്. കസേരകൾ ആശുപത്രി സൂപ്രണ്ട് ഡോ. പ്രഭുദാസ് ഏറ്റുവാങ്ങി.
കോഓഡിനേറ്റർ ഹംസകുട്ടി ചെമ്മാട്, വി. മൊയ്തീൻ ഹാജി തിരൂരങ്ങാടി, സാലിഹ് മേടപ്പിൽ, കെ.സി. മൻസൂർ, മുനിസിപ്പൽ കൗൺസിലർമാരായ അഹമ്മദ്കുട്ടി കക്കടവത്ത്, പി.ടി. ഹംസ, മുൻ ബ്ലോക്ക് പഞ്ചായത്ത് മെംബർ പി.പി. റഷീദ്, ഹംസ ഫൈസി, സലാം മമ്പുറം, അഷ്റഫ് തിരൂരങ്ങാടി, മുഹമ്മദ്കുട്ടി പള്ളിക്കൽ, എം. നബീസ തുടങ്ങിയവർ സംബന്ധിച്ചു.