ബ്ലോക്ക് ഭരണസമിതി അറിയാതെ ആശുപത്രി അധികൃതർ ഉപകരണങ്ങൾ കൈപ്പറ്റി; മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെന്ന്
text_fieldsബ്ലോക്ക് അധികൃതർ അറിയാതെ ആശുപത്രിയിൽ ഇറക്കിയ
ഉപകരണങ്ങൾ
വണ്ടൂർ: രാഹുൽ ഗാന്ധി എം.പി താലൂക്ക് ആശുപത്രിയിലേക്ക് അനുവദിച്ച ഡയാലിസിസ് ഉപകരണങ്ങൾ ബ്ലോക്ക് ഭരണസമിതി അറിയാതെ ആശുപത്രി അധികൃതർ കൈപ്പറ്റിയെന്ന ആരോപണവുമായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്. ആശുപത്രിയിലെ മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകുമെന്നും ബ്ലോക്ക് പ്രസിഡന്റ് എൻ.എ. മുബാറക് പറഞ്ഞു.
ഇതിന്റെ ഭാഗമായി വെള്ളിയാഴ്ച ബ്ലോക്കിൽ അടിയന്തര യോഗം ചേരും. 50 ലക്ഷം രൂപയുടെ ഉപകരണങ്ങളിൽ പ്രധാന ഉപകരണമല്ലാത്ത ഏഴെണ്ണം ആശുപത്രി അധികൃതർ വാങ്ങിയെന്നാണ് ആരോപണം. എൻ.എ. മുബാറക് നവംബർ 29നാണ് ബ്ലോക്ക് പ്രസിഡന്റായി ചുമതലയേറ്റത്. തുടർന്ന് എച്ച്.എം.സി യോഗം വിളിക്കാൻ പലതവണ ആവശ്യപ്പെട്ടിട്ടും നടന്നില്ല. ഇതുമായി ബന്ധപ്പെട്ട് കാര്യങ്ങൾ അന്വേഷിക്കുമ്പോൾ വ്യക്തമായ മറുപടി ആശുപത്രി അധികൃതർ നൽകാതായതോടെയാണ് പ്രസിഡന്റ് രംഗത്തിറങ്ങിയത്. 2019 -20 സാമ്പത്തിക വർഷത്തിലാണ് രാഹുൽ ഗാന്ധി
എം.പി താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് സെന്റർ സ്ഥാപിക്കാനായി 50 ലക്ഷം അനുവദിച്ചത്. പ്രധാന മെഷീൻ വാങ്ങാനായി 15 ലക്ഷം ആദ്യം കെ.എം.എസ്.സി.എല്ലിന് അഡ്വാൻസ് നൽകി. ഈ മെഷീൻ വരാനിരിക്കുന്നതേയുള്ളൂ.തുടർന്ന് എൻ.എ. മുബാറക് ചുമതലയേറ്റ അവസരത്തിൽ രാഹുൽ ഗാന്ധിയുടെ ഓഫിസിൽനിന്ന് പദ്ധതിയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഉയർന്നതോടെയാണ് പ്രസിഡന്റ് കാര്യങ്ങൾ അന്വേഷിച്ചിറങ്ങിയത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഡയാലിസിസ് അനുബന്ധ ഉപകരണങ്ങളടങ്ങിയ കണ്ടെയ്നർ ആശുപത്രി അധികൃതർ ആരുമറിയാതെ മടക്കിയത്. തുടർന്ന് അധികൃതർ കണ്ടെയ്നർ മടക്കിയ കാരണം ആവശ്യപ്പെട്ട് ബ്ലോക്ക് പ്രസിഡന്റിനെ വിളിച്ചപ്പോഴാണ് കാര്യങ്ങൾ പുറത്തറിഞ്ഞത്.
10ൽ ഏഴ് ഉപകരണങ്ങൾ കൈപ്പറ്റിയ കാര്യം ആശുപത്രി അധികൃതർ ബ്ലോക്ക് പഞ്ചായത്ത് അധികൃതരെ അറിയിച്ചിരുന്നില്ല. ഇതിനു കാരണക്കാരായ വണ്ടൂർ താലൂക്ക് ആശുപത്രിയിലെ മെഡിക്കൽ ഓഫിസർ, സീനിയർ ക്ലർക്, സ്റ്റോർ കീപ്പർ എന്നിവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും ഇതിൽ മറ്റു ക്രമക്കേടുകൾ നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്നും പ്രസിഡന്റ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

