കോഡൂരിൽ മത്സരം കനക്കും; നില ഭദ്രമാക്കാൻ യു.ഡി.എഫും ഭരണം പിടിക്കാൻ എൽ.ഡി.എഫും
text_fieldsകോഡൂർ: കോഡൂരിൽ ഇടത്-വലത് മുന്നണികൾ തമ്മിൽ പോരാട്ടം മുറുകയാണ്. അധികാരം നിലനിർത്താൻ യു.ഡി.എഫും പിടിച്ചെടുക്കാൻ എൽ.ഡി.എഫും പ്രചരണം ഊർജിതമാക്കിയിട്ടുണ്ട്. നേരത്തെ 19 വാർഡുണ്ടായിരുന്നത് പുനർനിർണയത്തോടെ 23 ആയി ഉയർന്നിട്ടുണ്ട്. ഇത് തങ്ങൾക്ക് അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് മുന്നണികൾ. കൂടാതെ ഒരു വാർഡിലെങ്കിലും മുന്നേറ്റമുണ്ടാക്കാനുള്ള ശ്രമത്തിലാണ് എൻ.ഡി.എ. കഴിഞ്ഞ തവണത്തേതിനേക്കാൾ അധികം വാർഡുകൾ പിടിച്ച് പഞ്ചായത്ത് പിടിക്കാനാണ് ഇടത് ശ്രമം.
ഇടതിനായി 23 വാർഡുകളിലും സി.പി.എമ്മാണ് മത്സരിക്കുന്നത്. ഘടകകക്ഷികളുടെ അഭാവത്തിലാണ് സി.പി.എം മുഴുവൻ സീറ്റിലും മത്സരിക്കാൻ നിശ്ചയിച്ചത്. പാർട്ടി ചിഹ്നത്തിന് പുറമെ സ്വതന്ത്ര ചിഹ്നത്തിലും സ്ഥാനാർഥികൾ വോട്ട് തേടി രംഗത്ത് സജീവമായി കഴിഞ്ഞു. പ്രചാരണത്തിന്റെ അടുത്ത ഘട്ടത്തിൽ ഇടതുപക്ഷം കുടുംബയോഗങ്ങളിലേക്ക് കടക്കും. 1995ൽ ഇടതുപക്ഷം ഗ്രാമപഞ്ചായത്ത് പിടിച്ചിരുന്നു. തുടർന്ന് മൂന്ന് വർഷത്തിന് ശേഷം യു.ഡി.എഫ് ഭരണം തിരിച്ച് പിടിച്ചു. നിലവിൽ ഭരണം നിലനിർത്താൻ യു.ഡി.എഫും തീവ്ര പ്രചാരണത്തിലാണ്. വാർഡ് തലങ്ങളിൽ രണ്ട് ഘട്ടം പ്രചാരണം നടത്തി. യു.ഡി.എഫ് കൺവെൻഷനും പൂർത്തിയാക്കി. പ്രകടന പത്രിക ഉടൻ പുറത്തിറക്കാൻ ശ്രമങ്ങൾ നടന്നുവരികയാണ്. കൂടാതെ കുടുംബയോഗങ്ങളും പ്രചാരണത്തിന്റെ ഭാഗമായി നടക്കും. നിലവിൽ ആകെ 19 വാർഡുകളിൽ 14 യു.ഡി.എഫും അഞ്ച് എൽ.ഡി.എഫുമാണ്. യു.ഡി.എഫിൽ 14ൽ 12 മുസ്‍ലിം ലീഗും രണ്ട് കോൺഗ്രസുമാണ്. എൽ.ഡി.എഫിൽ അഞ്ചിൽ മൂന്ന് സി.പി.എമ്മും രണ്ട് സി.പി.എം സ്വതന്ത്രരുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

