സബ് കലക്ടറുടെ ഫേസ്ബുക്ക് കുറിപ്പ്; പരിമിതികളിൽ ഞെരുങ്ങി ഭരണകൂടം, ചർച്ചയായി പുതിയ ജില്ല രൂപവത്കരണം
text_fieldsമലപ്പുറം: തിരൂർ സബ് കലക്ടറായ ദിലീപ് കെ. കൈനിക്കരയുടെ ഫേസ്ബുക്ക് കുറിപ്പ് മലപ്പുറത്ത് പുതിയ ജില്ല വേണമെന്ന ആവശ്യത്തിന് ചർച്ചക്ക് അവസരം ഒരുക്കി. ഭരണപരമായ എളുപ്പത്തിനായി മലപ്പുറം ജില്ലയും മറ്റ് വലിയ ജില്ലകളും വിഭജിക്കുന്നത് അനുയോജ്യമാകുമെന്ന കുറിപ്പാണ് വീണ്ടും ചർച്ചക്ക് വഴിയൊരുക്കിയത്. പുതിയ ജില്ല വരുന്നതോടെ ഭരണ സംവിധാനം കൂടുതൽ സുഖകരമാകുമെന്ന് അദ്ദേഹം കുറിപ്പിൽ പറയുന്നുണ്ട്. നിലവിൽ ജനസംഖ്യാടിസ്ഥാനത്തിൽ മുന്നിലുള്ള മലപ്പുറത്ത് ഏറെ പരിമിതികളിലാണ് ജില്ല ഭരണകൂടം കാര്യങ്ങൾ നിർവഹിക്കുന്നത്. കൂടുതൽ ജനങ്ങളുള്ള ജില്ലയിൽ അവരുടെ അപേക്ഷകളിലും ആവശ്യങ്ങളിലും നടപടിയെടുക്കാനും പരിഹരിക്കാനും ജില്ല ഭരണകൂടവും സർക്കാർ വകുപ്പുകളും ഏറെ പ്രയാസപ്പെടുകയാണ്. എല്ലാ വകുപ്പുകളിലും ഈ പ്രയാസം നേരിടുന്നുണ്ട്.
ജനസംഖ്യാനുപാതികമായി ജില്ലക്ക് ആവശ്യമായ പരിഗണന ലഭിക്കാത്തതും പദ്ധതി പ്രവർത്തനങ്ങളെയും കാര്യമായി ബാധിക്കുന്നുണ്ട്. റവന്യു, ആരോഗ്യം, വിദ്യാഭ്യാസം, കൃഷി, വനിത-ശിശുക്ഷേമം, എസ്.സി-എസ്.ടി തുടങ്ങിയവയെല്ലാം പ്രയാസപ്പെടുന്നവയിൽ മുന്നിലുണ്ട്. 2011ലെ ജനസംഖ്യ കണക്ക് പ്രകാരം 41.10 ലക്ഷം ജനങ്ങളാണ് മലപ്പുറത്തുള്ളത്. 15 വർഷത്തിനിടെ ഈ കണക്കിൽ കാര്യമായ വർധനവിന് സാധ്യതയുണ്ട്. ഇതിന് അനുസരിച്ച് വിവിധ ആവശ്യങ്ങൾക്ക് സർക്കാർ സംവിധാനങ്ങളെ ആശ്രയിക്കുന്നവരുടെ എണ്ണവും വർധനവുണ്ടാകും. ഇതിന് പരിഹാരം ചൂണ്ടിക്കാട്ടിയാണ് തിരൂർ സബ് കലക്ടറായ ദിലീപ് കെ. കൈനിക്കര ഫേസ്ബുക്ക് കുറിപ്പുമായി രംഗത്ത് വന്നത്.
പുതിയ ജില്ല വരുന്നതോടെ ജില്ല കലക്ടർ, സർക്കാർ ഓഫിസുകൾക്ക് പുതിയ ജില്ലതല ഓഫിസുകൾ എന്നിവ സാധ്യമാകും. ഇതോടെ വിവിധ ഓഫിസുകളുടെ ഭാരം കുറയുകയും പ്രവർത്തനം കൂടുതൽ സുഖകരമാകും. കൂടാതെ വികസന പ്രവർത്തനങ്ങൾ കൂടുതൽ ലഭ്യമാക്കാനും വഴിയൊരുക്കും. നിലവിൽ പൊന്നാനിയിലെ ഫിഷറീസ് ഓഫിസിലേക്ക് വഴിക്കടവിൽനിന്ന് അപേക്ഷകന് ആവശ്യത്തിന് യാത്ര ചെയ്യണമെങ്കിൽ 106 കിലോമീറ്ററോളം സഞ്ചരിക്കണം.
പൊന്നാനിയിൽ നിന്ന് ഒരു അപേക്ഷകന് എടവണ്ണയിലെ വനം വകുപ്പ് ഓഫിസിലെത്തണമെങ്കിൽ 75 കിലോമീറ്ററും യാത്ര വേണം. ഇങ്ങനെ പലതിലും കടമ്പകൾ പലതാണ്. മൂന്ന് ലോക്സഭ മണ്ഡലങ്ങളും 16 നിയമസഭ മണ്ഡലങ്ങളും 94 ഗ്രാമപഞ്ചായത്തുകളും 12 നഗരസഭകളുമുൾപ്പെടെയാണ് ജില്ലയിലുള്ളത്. ഇതിൽ വയനാട് ലോക്സഭ മണ്ഡലത്തിലെ നിലമ്പൂർ, വണ്ടൂർ, ഏറനാട് ജില്ലയുടെ ഭാഗമാണ്. തെരഞ്ഞെടുപ്പ് നടക്കുന്ന ഘട്ടത്തിൽ ഉദ്യോഗസ്ഥ ക്രമീകരണം ഒരുക്കുമ്പോൾ ജില്ല ഭരണകൂടത്തിന്റെ ദൗത്യം ശ്രമകരമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

