തെരുവ് ഭരണം മതി;ഇനി അൽപം നിയന്ത്രണം
text_fieldsമലപ്പുറം: ജില്ലയിൽ തെരുവുനായ് നിയന്ത്രണ പദ്ധതി വീണ്ടും നടപ്പാക്കുന്നു. നേരത്തേ കുടുംബശ്രീ മുഖേന പദ്ധതി നടപ്പാക്കിയിരുന്നെങ്കിലും പാതിവഴിയിൽ നിലച്ചു. ഇതിനിടെ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ തെരുവുനായ് ആക്രമണം രൂക്ഷമായി. ഇൗ സാഹചര്യത്തിലാണ് ജില്ല പഞ്ചായത്തിെൻറ നേരിട്ടുള്ള നിയന്ത്രണത്തിൽ പദ്ധതി വീണ്ടും നടപ്പാക്കുന്നത്. വിഷയത്തിൽ മാധ്യമം നിരവധി തവണ വാർത്തകളും നൽകിയിരുന്നു.
ജില്ല പഞ്ചായത്തിെൻറ പ്രഥമ ഭരണസമിതി യോഗത്തിൽ എ.ബി.സി നിയന്ത്രണ പദ്ധതിക്ക് അംഗീകാരം നൽകി. കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന 'ദയ' എന്ന പേരിലുള്ള കുടുംബശ്രീയാണ് ജില്ലയിലെ എ.ബി.സി പ്രവർത്തനങ്ങൾ നടത്തുന്നത്.
കഴിഞ്ഞ നാലുവർഷമായി എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ 35,000ത്തോളം തെരുവുനായ്ക്കളെ വന്ധീകരണം നടത്തിയ സേവന പരിചയമുണ്ടെന്ന് ജില്ല മൃഗ സംരക്ഷണ ഓഫിസിലെ ഡെപ്യൂട്ടി ഡയറക്ടർ വി. സുരേഷ് ജില്ല പഞ്ചായത്തിനെ അറിയിച്ചിട്ടുണ്ട്. എല്ലാ തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങൾക്കും പ്രസിഡൻറ് കത്ത് നൽകുകയും തുടർന്ന് എ.ബി.സി പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും പ്രസിഡൻറ് എം.കെ. റഫീഖ അറിയിച്ചു.
800-1000 തെരുവുനായ്ക്കളെ മാസം തോറും ജില്ലയിലെ രണ്ട് താൽക്കാലിക വന്ധീകരണ ശസ്ത്രക്രിയ കേന്ദ്രത്തിൽ നടത്തുവാനാണ് വിഭാവനം ചെയ്യുന്നത്.
പൊലീസ് ആസ്ഥാന പരിസരത്ത്തെരുവുനായ്ക്കൾക്ക് കുത്തിവെപ്പ്
മലപ്പുറം: പൊലീസ് സേന അംഗങ്ങൾക്കുൾപ്പെടെ കടിയേറ്റതിനെത്തുടർന്ന് ജില്ല പൊലീസ് ആസ്ഥാന പരിസരത്ത് തെരുവുനായ്ക്കളെ പേവിഷ പ്രതിരോധ കുത്തിവെപ്പിന് വിധേയമാക്കി.
ജില്ല കലക്ടറുടെ നിർദേശപ്രകാരം മലപ്പുറം നഗരസഭ മുൻൈകയെടുത്ത് മൃഗസംരക്ഷണ വകുപ്പിെൻറ നേതൃത്വത്തിലായിരുന്നു കുത്തിവെപ്പ്.
ജില്ല പൊലീസ് ആസ്ഥാനത്തെ ഉദ്യോഗസ്ഥർക്കും എം.എസ്.പി ജീവനക്കാർക്കും നേരെയാണ് ഇയ്യിടെ തെരുവുനായ്ക്കളുടെ ആക്രമണമുണ്ടായത്. തുടർന്ന് കലക്ടർക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. വ്യാഴാഴ്ച രാവിലെയാണ് കുത്തിവെപ്പ് തുടങ്ങിയത്. 15ഓളം എമർജൻസി െറസ്ക്യൂ ഫോഴ്സ് അംഗങ്ങൾ ചേർന്ന് നായ്ക്കളെ വലയിലാക്കി. തുടർന്ന് ജില്ല ചീഫ് വെറ്ററിനറി ഓഫിസർ ഡോ. പി.യു. അബ്ദുൽ അസീസ്, വെറ്ററിനറി സർജൻ ഡോ. അബ്ദുൽ നാസർ, ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ മുസ്തഫ എന്നിവരുടെ നേതൃത്വത്തിൽ കുത്തിവെപ്പ് നടത്തി. രോഗങ്ങളുള്ള നായ്ക്കൾക്ക് മരുന്ന് കുത്തിവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.