മനസ്സുണ്ടെങ്കിൽ വിസ്മയം വിരിയിക്കാൻ ഒറ്റ വിരൽ മതി; ഷിറിൻ കയറിയത് റെക്കോഡ് ബുക്കിൽ
text_fieldsമലപ്പുറം: കിഴക്കൻ മലഞ്ചെരുവിൽനിന്ന് ഉദയസൂര്യൻ പൊങ്ങുന്നത് പോയിട്ട് പടിഞ്ഞാറ് പരന്നുകിടക്കുന്ന കടലിൽ മറയുന്നതുപോലും വരക്കാൻ കഴിയില്ലെന്ന് വിശ്വസിച്ചിരുന്നയാൾ ഒരൊറ്റ വിരലിൽ വിസ്മയങ്ങളിലേക്ക് നിറംകൊടുത്ത കഥപറയാനുണ്ട് ഷിറിൻ ഷഹാനക്ക്. പ്രകൃതിയെയും ജീവജാലങ്ങളെയും മനോഹരമായി അക്രിലിക് വർണങ്ങളിൽ കാൻവാസിലേക്ക് പകർത്താൻ ഷിറിനിപ്പോൾ ചൂണ്ടുവിരൽ ധാരാളം. ഇടത്, വലത് കൈകളാൽ ഒരേനേരം വ്യത്യസ്ത ചിത്രങ്ങളൊരുക്കും. ഇടത് ചൂണ്ടുവിരലിൽനിന്ന് സൂര്യനുദിച്ചുയരുന്ന സമയത്തുതന്നെ വലത് ചൂണ്ടുവിരലിൽനിന്ന് അസ്തമനവും പിന്നെ കാടും കടലും മലകളും മരങ്ങളും പൂക്കളും പക്ഷികളും പച്ചപ്പുമെല്ലാം കാണാം.
50 ചിത്രങ്ങളുമായി ഏഷ്യ ബുക്ക് ഓഫ് റെക്കോഡ്സ്, ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സ്, അമേരിക്ക ബുക്ക് ഓഫ് റെക്കോഡ്സ് എന്നിവയിൽ ഇടംപിടിച്ചിട്ടുണ്ട് പുഴക്കാട്ടിരി കടുങ്ങപുരം സ്വദേശിനി ഷിറിൻ ഷഹാന. ചിത്രം വരക്കാനുള്ള കഴിവ് ജന്മന ലഭിക്കുന്നതാണെന്ന് കരുതുന്നവരെ തിരുത്തുകയാണ് ബിരുദാനന്തര ബിരുദ വിദ്യാർഥിനിയായ ഷിറിൻ. ഡിഗ്രിക്ക് പഠിക്കുന്ന കാലത്ത് ഒഴിവ് സമയങ്ങളിൽ നേരമ്പോക്കിന് തുടങ്ങിയതാണ്. ക്രാഫ്റ്റ്സാണ് ആദ്യം ചെയ്തിരുന്നത്. പിന്നീട് വരയിൽ ഒരുകൈ നോക്കിയാലോ എന്ന് തോന്നി.
ലോക്ഡൗൺ നാളുകളിലെ പ്രാക്ടീസിലൂടെ ചിത്രകലയാണ് കൂടുതൽ വഴങ്ങുക എന്ന് മനസ്സിലായി. ഘട്ടംഘട്ടമായി ബ്രഷ് കൊണ്ടും പിന്നീട് വിരലിലേക്കും. കുറച്ച് കാപ്പിപ്പൊടിയും ഒരു സ്പൂണും കൈയിൽ കൊടുത്താൽ കോഫിയേക്കാൾ എളുപ്പത്തിൽ ചിത്രങ്ങളൊരുക്കും ഇന്ന് ഷിറിൻ. കഴിഞ്ഞ രണ്ട് മാസത്തിനിടെയാണ് മൂന്ന് റെക്കോഡ് ബുക്കിലും പേര് ചേർത്തത്. ഹരിയാന സെൻട്രൽ യൂനിവേഴ്സിറ്റിയിൽ രണ്ടാം സെമസ്റ്റർ എം.എ സൈക്കോളജി വിദ്യാർഥിനിയും കടുങ്ങപുരം തയ്യിൽത്തൊടി കരിമ്പനക്കൽ അബ്ദുൽ അസീസ്-സൈറാബാനു ദമ്പതികളുടെ മകളുമാണ് ഷിറിൻ ഷഹാന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.