വാകത്തോട്ടിലേക്ക് മലിനജലം ഒഴുക്കി; പൂക്കോട്ടുംപാടത്ത് കടയുടമകൾക്ക് പിഴ
text_fieldsപൂക്കോട്ടുംപാടം വാകത്തോട്ടിൽ കെട്ടികിടക്കുന്ന മാലിന്യ കൂമ്പാരം
പൂക്കോട്ടുംപാടം: അമരമ്പലം പഞ്ചായത്തിലെ വാകത്തോട്ടിലേക്ക് മലിനജലം ഒഴുക്കിയ കടയുടമകൾക്കും കെട്ടിട ഉടമകൾക്കുമെതിരെ അധികൃതർ നടപടിയെടുത്തു. ജില്ല എൻഫോഴ്‌സ്‌മെന്റ് സ്പെഷൽ സ്‌ക്വാഡ് നടത്തിയ പരിശോധനയിൽ നിയമലംഘനം കണ്ടെത്തിയ ആറ് കടകൾക്കും കെട്ടിടയുടമകൾക്കുമായാണ് 5,000 മുതൽ 25,000 രൂപ വരെ പിഴ ചുമത്തിയത്.
മലിനജലം തോട്ടിലേക്ക് നേരിട്ട് ഒഴുക്കി വിടൽ എന്നീ കുറ്റങ്ങൾക്കാണ് പിഴ ഈടാക്കിയത്. ശാസ്ത്രീയമായ മാലിന്യ സംസ്കരണ സംവിധാനങ്ങളൊരുക്കുന്നതിന് ഇവർക്ക് ഒരാഴ്ചത്തെ സമയമനുവദിച്ചിട്ടുണ്ട്. നിശ്ചിത സമയത്തിനകം മാറ്റങ്ങൾ വരുത്തിയില്ലെങ്കിൽ, പുനഃപരിശോധനക്കുശേഷം 50,000 രൂപ വരെ പിഴ ചുമത്താനും സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കാനും സ്‌ക്വാഡ് നിർദ്ദേശം നൽകി. വാകത്തോടിന്റെ സംരക്ഷണത്തിനായി ജനകീയ കൂട്ടായ്മയിലൂടെയോ തദ്ദേശ സ്ഥാപന പദ്ധതികൾ വഴിയോ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്തണമെന്ന് സ്‌ക്വാഡ് പഞ്ചായത്തിനോട് ആവശ്യപ്പെട്ടു.
ബഡ്‌സ് സ്കൂൾ, സായംപ്രഭ ഹോം എന്നിവക്ക് മുൻവശത്തായി പൊലീസ് പിടിച്ചെടുത്ത തൊണ്ടി വാഹനങ്ങൾ കെട്ടിക്കിടക്കുന്നത് വലിയ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നതായി സ്‌ക്വാഡ് വിലയിരുത്തി. തൊണ്ടി വാഹനങ്ങൾ അവിടെനിന്ന് ഉടൻ നീക്കം ചെയ്യാൻ പൊലീസിനോട് ആവശ്യപ്പെടാൻ പഞ്ചായത്തിനെ ചുമതലപ്പെടുത്തി. ജില്ല എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ടീം ലീഡർ കെ.ടി. മുഹമ്മദ് മുസ്തഫ, അമരമ്പലം ഗ്രാമപഞ്ചായത്ത് അസി. സെക്രട്ടറി ബി. ശിവദാസ്, മലപ്പുറം ശുചിത്വ മിഷൻ പ്രോഗ്രാം ഓഫിസർ കെ. സിറാജുദ്ധീൻ, ഹെൽത്ത് ഇൻ സ്‌പെക്ടർ പി.ടി. ഷാഹിദ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

