ആനക്കയം സഹകരണ ബാങ്കിലെ സാമ്പത്തിക ക്രമക്കേട്; പണം തിരിച്ചുതരണമെന്ന് ഇടപാടുകാർ
text_fieldsമലപ്പുറം: ആനക്കയം സർവിസ് സഹകരണ ബാങ്കിൽ സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയിട്ടും പണം തിരിച്ചുതരാൻ അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന് ഇടപാടുകാർ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. എട്ടു കോടിയുടെ സാമ്പത്തിക ക്രമക്കേടാണ് കണ്ടെത്തിയത്.
15 പേരാണ് പരാതിയുമായി രംഗത്ത് എത്തിയത്. ഇടപാടുകാരുടെ അറിവോ സമ്മതമോ ഇല്ലാതെ അക്കൗണ്ടുകളിൽനിന്ന് രേഖകൾ കൃത്രിമമായി സൃഷ്ടിച്ച് പണം പിൻവലിക്കുക, ഇടപാടുകാരെ തെറ്റിദ്ധരിപ്പിച്ച് അക്കൗണ്ടുകൾ ക്ലോസ് ചെയ്ത് പണം തട്ടിയെടുക്കുക, ബാങ്കിൽ നിക്ഷേപിക്കാൻ ഏൽപിച്ച തുക ബാങ്ക് കണക്കിൽ വരവ് വെക്കാതിരിക്കുക തുടങ്ങിയ പരാതികളാണ് ഇടപാടുകാർ ഉന്നയിച്ചത്.
ഇതുസംബന്ധിച്ച് സഹകരണ സംഘം അസി. രജിസ്ട്രാർ മഞ്ചേരി യൂനിറ്റ് ഇൻസ്പെക്ടർ വിനോദ് നടത്തിയ അന്വേഷണത്തിലാണ് ക്രമക്കേട് കണ്ടെത്തിയത്. തുടർന്ന് ഒരു ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തിരുന്നു. ഇദ്ദേഹം ഇപ്പോഴും ശമ്പളം കൈപ്പറ്റുകയാണ്.
ഇടപാടുകാരുടെ പണം തിരികെ ആവശ്യപ്പെട്ട് ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകിെയങ്കിലും നടപടിയുണ്ടായില്ല. വിജിലൻസ് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഡി.ജി.പിക്ക് പരാതി നൽകിയിരിക്കുകയാണ് ഇടപാടുകാർ. വാർത്തസമ്മേളനത്തിൽ ബി.ജെ.പി ജില്ല പ്രസിഡൻറ് രവി തേലത്ത്, പരാതിക്കാരനായ രാമൻ നമ്പൂതിരി, ചന്ദ്രൻ കോലോത്തൊടി എന്നിവർ പങ്കെടുത്തു.
അന്വേഷണം പുരോഗമിക്കുന്നു -ബാങ്ക് പ്രസിഡൻറ്
മലപ്പുറം: ആനക്കയം സഹകരണ ബാങ്കിലെ ക്രമക്കേട് സംബന്ധിച്ച കേസ് കോടതിയിൽ നടക്കുകയാണെന്നും വിധിക്ക് ശേഷം പണം നൽകാൻ നടപടി സ്വീകരിക്കുമെന്നും ബാങ്ക് പ്രസിഡൻറ് സിദ്ദീഖ് പറഞ്ഞു. ബാങ്കിൽ ക്രമക്കേട് 2018ലാണ് കണ്ടെത്തിയത്. രജിസ്ട്രാർ ജനറൽ, പൊലീസ്, ബാങ്ക് നിയമിച്ച സമിതി എന്നിവരുടെ അന്വേഷണം പുരോഗമിക്കുകയാണ്.
ആറുമാസം കഴിഞ്ഞിട്ടും സസ്പെൻഷൻ പിൻവലിച്ചിട്ടില്ലെങ്കിൽ ഉദ്യോഗസ്ഥന് ശമ്പളം നൽകണമെന്ന് ചട്ടമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.