ഉറ്റവരില്ലാത്ത സ്വപ്നക്കൂട്ടിൽ കുന്നോളം സ്നേഹത്തിന്റെ കഥ പറഞ്ഞ് ശരത്
text_fieldsമലപ്പുറം: ‘‘സ്വന്തമായൊരു കൂരയുണ്ടാക്കി അതിൽ അന്തിയുറങ്ങുന്നത് സ്വപ്നം കണ്ടവരാണ് ഞങ്ങൾ. ഭാര്യയുടെ ആഭരണങ്ങൾ വിറ്റും ലോണെടുത്തും പണം കണ്ടെത്താനായിരുന്നു പ്ലാൻ. ഇപ്പോഴിതാ ഇത്രയും സൗകര്യമുള്ള നല്ലൊരു വീട് പാണക്കാട് തങ്ങന്മാർ ഉണ്ടാക്കിത്തന്നു. ഇവിടെ കഴിയാൻ ഏറ്റവുമധികം ആഗ്രഹിച്ചവർ പേക്ഷ, എനിക്കൊപ്പമില്ല. സ്വർഗത്തിലിരുന്നെങ്കിലും അവർ സന്തോഷിക്കട്ടെ’’-വാക്കുകൾ പൂർത്തിയാക്കാൻ ശരത് പാടുപെടുന്നുണ്ട്.
ഇല്ലായ്മകൾ അലട്ടിയപ്പോഴും സ്നേഹസമ്പന്നനായിരുന്നു ശരത്. മൂന്ന് കൊല്ലം മുമ്പ് ഏറെ സാഹസങ്ങൾക്കൊടുവിൽ പ്രണയസാഫല്യമായി ഗീതുവിനെ സ്വന്തമാക്കി. പിറ്റേ വർഷം ധ്രുവൻ പിറന്നു. വാടകവീടാണെങ്കിലും അച്ഛനും അമ്മയും സഹോദരനും അടങ്ങുന്ന കുടുംബത്തോടൊപ്പം കഴിയവേ നിമിഷങ്ങൾകൊണ്ടാണ് കൂടെയുണ്ടായിരുന്ന മൂന്നു പേർ ഇല്ലാതായത്.
കഴിഞ്ഞ പ്രളയകാലത്ത് മലപ്പുറം കോട്ടക്കുന്നിലുണ്ടായ ദുരന്തത്തിൽ വീടിനൊപ്പം ശരത്തിെൻറ ഭാര്യയും കുഞ്ഞും അമ്മ സരോജിനിയും മണ്ണിനടിയിലാവുകയായിരുന്നു. ആഗസ്റ്റ് ഒമ്പതിന് ഉച്ചക്ക് വീടിന് പുറത്ത് മഴവെള്ളം വഴിതിരിച്ചുവിടുകയായിരുന്നു ശരത്തും സരോജിനിയും. വലിയ ശബ്ദത്തില്‍ കുന്നിടിഞ്ഞ് വരുന്നത് കണ്ട് അമ്മയെ പിടിച്ചുവലിച്ച് ഓടിയെങ്കിലും ഇടക്ക് കൈവിട്ടു.
മണ്ണിനൊപ്പം താഴേക്ക് പതിക്കുമ്പോൾ വീട്ടിനകത്തിരുന്ന് ധ്രുവന് പാലൂട്ടുകയായിരുന്നു ഗീതു. പിതാവ് സത്യന് കടയിലേക്ക് സാധനങ്ങള്‍ വാങ്ങാന്‍ പോയ സമയത്താണ് ദുരന്തം. പ്രളയം മൂലം ദുരിതത്തിലായ സുഹൃത്തിെൻറ കുടുംബത്തെ സഹായിക്കാൻ മുണ്ടുപറമ്പിൽ പോയതായിരുന്നു സഹോദരനും ബിരുദ വിദ്യാർഥിയുമായ സിജിൻ. 11ന് ഗീതുവിെൻറയും ധ്രുവെൻറയും പിറ്റേന്ന് സരോജിനിയുെടെയും മൃതദേഹങ്ങൾ കണ്ടെടുത്തു.
അപകടത്തിന് ശേഷം മഞ്ചേരി നെല്ലിക്കുത്തിൽ അമ്മയുടെ വീട്ടിലാണ് ശരത്തും കുടുംബവും താമസിക്കുന്നത്. സെപ്റ്റംബറിൽ പട്ടർകടവിൽ വ്യവസായി ആരിഫ് കളപ്പാടൻ നൽകിയ അഞ്ച് സെൻറ് സ്ഥലത്ത് പാണക്കാട് തങ്ങൾ കുടുംബം വീട് നിർമാണം ആരംഭിച്ചു. 900 ചതുരശ്ര അടിയിൽ മനോഹരമായ വീടാണ് പണികഴിപ്പിച്ചിരിക്കുന്നത്.
മുനവ്വറലി ശിഹാബ് തങ്ങൾ നിർമാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ഭാര്യയും മകനും അമ്മയും കൂടെയില്ലാത്ത ദുഃഖത്തിലും കയറിക്കിടക്കാനൊരു കൂരയുണ്ടായതിൽ ആശ്വാസമുണ്ടെന്ന് ശരത് പറഞ്ഞു. വീടിെൻറ താക്കോൽ ബുധനാഴ്ച രാവിലെ 10ന് ഹൈദരലി ശിഹാബ് തങ്ങൾ കൈമാറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.