തിരൂരിൽ എല്ലാ ട്രെയിനുകൾക്കും സ്റ്റോപ്പ് അനുവദിക്കണം; സമദാനി വീണ്ടും റെയിൽവേ മന്ത്രിയെ കണ്ടു
text_fieldsഡോ. എം.പി. അബ്ദുസ്സമദ് സമദാനി എം.പി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെ സന്ദർശിച്ചപ്പോൾ
ന്യൂഡൽഹി: കാസർകോട്-തിരുവനന്തപുരം വന്ദേഭാരതും രാജ്‌ധാനി എക്സ്പ്രസും അടക്കം തിരൂരിൽ നിർത്താത്ത ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യവുമായി ഡോ. എം.പി. അബ്ദുസ്സമദ് സമദാനി എം.പി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെ വീണ്ടും കണ്ടു. ഇതേ ആവശ്യാർത്ഥം നേരത്തെ ഒന്നിലേറെ തവണ മന്ത്രിയെ കണ്ട കാര്യം ഓർമിപ്പിച്ച എം.പി, ഇനിയെങ്കിലും ഇക്കാര്യത്തിൽ അനുകൂല തീരുമാനമെടുക്കണമെന്ന് അദ്ദേഹത്തോട് ആവശ്യപ്പെട്ടു.
ട്രെയിനുകൾക്ക് സ്റ്റോപ്പ് ഇല്ലാത്തതിനാൽ ദൈനംദിന യാത്രക്കാരായ ആയിരക്കണക്കിന് വിദ്യാർഥികളും വ്യാപാരികളും തൊഴിലാളികളും അനുഭവിക്കുന്ന കടുത്ത പ്രയാസം സമദാനി മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. ജില്ലയിൽ നിന്നും പുറത്തുനിന്നുള്ള നിരവധി യാത്രക്കാർ ആശ്രയിക്കുന്ന തിരൂർ സ്റ്റേഷന്റെ സാമ്പത്തിക, സാമൂഹിക, സാംസ്കാരിക പ്രാധാന്യവും നിവേദനത്തിൽ എടുത്തുപറഞ്ഞു. ഏറെ പഴക്കമുള്ള സ്റ്റേഷനുകളിൽപ്പെട്ട തിരൂർ യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിന്റെ കാര്യത്തിലും മുന്നിലുമാണ്. വന്ദേഭാരതിനും രാജ്‌ധാനി എക്സ്പ്രസ്സിനും പുറമെ നിർത്താത്ത വണ്ടികൾക്കെല്ലാം സ്റ്റോപ്പ് അനുവദിക്കാൻ നടപടിയുണ്ടാകണമെന്നും ആവർത്തിച്ച് ആവശ്യപ്പെട്ടു.
തിരൂരിനോടൊപ്പം പരപ്പനങ്ങാടി, താനൂർ, തിരുനാവായ, കുറ്റിപ്പുറം, പള്ളിപ്പുറം സ്റ്റേഷനുകളിലും നേരത്തെ ആവശ്യപ്പെട്ട വണ്ടികൾക്ക് സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ട സമദാനി, പൊന്നാനി ലോക്സഭ മണ്ഡലത്തിലെ വിവിധ സ്റ്റേഷനുകളിൽ ജനങ്ങൾക്കുള്ള ആവശ്യങ്ങളും മന്ത്രിയുമായി ചർച്ച ചെയ്തു. തിരൂരിലെ കച്ചവടക്കാർക്ക് വെറ്റില കയറ്റി അയക്കാനുള്ള സൗകര്യം കൂടുതൽ കാര്യക്ഷമമാക്കണമെന്നും മന്ത്രിയോട് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

