ഓമനപുത്രന്റെ വിയോഗത്തിൽ നെഞ്ചുതകർന്ന് റുബീന
text_fieldsമൃതദേഹങ്ങളുമായുള്ള ആംബുലന്‍സുകള്‍ അന്ത്യോപചാരമര്‍പ്പിക്കാൻ കാത്തുനില്‍ക്കുന്നവര്‍ക്കിടയിലൂടെ
വെള്ളില ടസ്‌കര്‍ ഓഡിറ്റോറിയത്തില്‍ എത്തിയപ്പോള്‍
മങ്കട: മലയിൽ ഗ്രാമത്തെ മരണക്കയമാക്കിയ മിന്നൽ, റുബീനയുടെ ജീവിതത്തിൽനിന്ന് കവർന്നെടുത്തത് ഓമനിച്ചുവളർത്തിയ മൂന്നു മക്കളിൽ ഇളയവനെ. മകൻ റഹീസിന്റെ വിയോഗത്തിൽ ഹൃദയം തകർന്ന മാതാവ് റുബീനയെ ആശ്വസിപ്പിക്കാൻ വാക്കുകളില്ലാതെ ബന്ധുക്കളും നാട്ടുകാരും തളർന്നു. തലേദിവസം കൂട്ടുകാരോടൊപ്പം കാഴ്ച കാണാൻ ഇറങ്ങിയ മകൻ വെള്ളപുതച്ച് തിരിച്ചെത്തിയപ്പോൾ വീട്ടിലുയർന്ന ആർത്തനാദം ആരുടെയും നെഞ്ചുപിളർക്കുന്നതായിരുന്നു.
ചേരിയംമലയുടെ ചെരിവിലാണ് പറക്കോട്ടുപലത്ത് റുബീനയും കുടുംബവും താമസം. ഇളയവനായ റഹീസിനെ കൂടാതെ സൽമാൻ, അഫ്സൽ എന്നിവരാണ് റുബീനയുടെ മക്കൾ. പ്രാരാബ്ധങ്ങളോട് പടവെട്ടിയാണ് റുബീന കുട്ടികളെ വളർത്തിവലുതാക്കിയത്. മഞ്ചേരിയിൽ തുണിക്കടയിലാണ് വർഷങ്ങളായി അവർ ജോലി ചെയ്യുന്നത്. രാവിലെ കടയിലേക്ക് പോകുന്ന റുബീന തിരിച്ചെത്തുമ്പോൾ സന്ധ്യയാകും. ചേരിയംമലയിൽനിന്ന് കിലോമീറ്ററുകളോളം നടന്നാണ് ജോലിക്ക് പോയിരുന്നത്.
റുബീനക്കും മക്കൾക്കും ഈയിടെ പഞ്ചായത്തിന്റെ ലൈഫ് പദ്ധതിയിലാണ് ചെറിയൊരു വീടായത്. ഉമ്മ ജോലിക്ക് പോയാൽ വീട്ടിലെ ജോലികളെല്ലാം ചെയ്തിരുന്നത് റഹീസ് ആയിരുന്നു. രാത്രി റുബീന തിരിച്ചെത്തുമ്പോഴേക്ക് റഹീസ് ജോലികളെല്ലാം തീർത്തുവെക്കുമായിരുന്നു. മങ്കട ജി.എച്ച്.എസ്.എസിൽ പ്ലസ്ടു സയൻസ് ഗ്രൂപ്പെടുത്ത് പഠിച്ച റഹീസ് പരീക്ഷ എഴുതി ഫലം കാത്തിരിക്കുമ്പോഴാണ് മിന്നൽ ജീവൻ കവർന്നത്. വ്യു പോയന്റ് കാണാൻ പോയ സംഘത്തിലുണ്ടായിരുന്ന റഹീസിന്റെ സഹോദരൻ സൽമാൻ സാരമായ പരിക്കുകളോടെ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പോളിടെക്നിക് വിദ്യാർഥിയാണ് സൽമാൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

