കയറ്റുമതിയില്ല; റമ്പൂട്ടാൻ കർഷകർ പ്രതിസന്ധിയിൽ
text_fieldsകാളികാവ്: കോവിഡ് പശ്ചാത്തലത്തിൽ കയറ്റുമതി മുടങ്ങിയതോടെ റമ്പൂട്ടാൻ കർഷകർ പ്രതിസന്ധിയിൽ. കോവിഡ് കാരണം ലോക്ഡൗണിൽ അന്തർസംസ്ഥാന, അന്താരാഷട്ര വിപണി നഷ്ടമായതാണ് കർഷകർക്ക് തിരിച്ചടിയായത്. ജില്ലയിലെ മലയോര പ്രദേശങ്ങളിൽനിന്ന് ബംഗളൂരു, ചെന്നൈ അടക്കമുള്ള പ്രദേശങ്ങളിലേക്കും വിദേശരാജ്യങ്ങളിലേക്കും കയറ്റുമതിചെയ്തിരുന്നു. ട്രെയിൻ, വിമാന സർവിസ് നിലച്ചതോടെ ഇൗ വിപണി നഷ്ടമായിരിക്കുകയാണ്. മുമ്പ് കിലോക്ക് 250 രൂപ മുതൽ 300 രൂപവരെ വില ലഭിച്ചിരുന്നു.
അരിമണലിലെ തറപ്പിൽ ജോപ്പുവാണ് ജില്ലയിലെ പ്രധാന റമ്പൂട്ടാൻ കർഷകരിലൊരാൾ. ഇദ്ദേഹത്തിെൻറ മൂന്നേക്കർ സ്ഥലത്ത് പ്രധാനമായും റമ്പൂട്ടാൻ കൃഷിയാണ്. ഡിസംബര്‍-ഫെബ്രുവരി മാസങ്ങളിലാണ് റമ്പൂട്ടാന്‍ പുഷ്പിക്കുക. മേയ് പകുതി മുതല്‍ ഒക്ടോബര്‍ വരെയാണ് വിളവെടുപ്പിന് പാകമാകുന്നത്. ഇപ്പോൾ വിളവെടുപ്പുകാലമാണ്.
കോവിഡ് എല്ലാം മാറ്റിമറിച്ചു. വിപണി നഷ്ടമായതിന് പുറമെ അന്തർസംസ്ഥാന തൊഴിലാളികൾ മടങ്ങിപ്പോയതിനാൽ വിളഞ്ഞ പഴങ്ങൾ പറിച്ചെടുക്കാനുമാവുന്നില്ല. ഇതോടെ റമ്പൂട്ടാൻ മരങ്ങളിൽ നിൽക്കുകയോ പക്ഷികളും മറ്റും കൊത്തിവീഴുത്തുകയോ ആണ്. വൻ നഷ്ടമാണ് കർഷകർ നേരിടുന്നത്. കർഷകർ വഴിവാണിഭക്കച്ചവടക്കാർക്കും മറ്റും റമ്പൂട്ടാൻ നൽകി നഷ്ടം കുറക്കാൻ ശ്രമിക്കുകയാണ്. കൃഷി ഒരുക്കാൻ നീണ്ട കാലയളവും ഇതിനൊപ്പം മനുഷ്യാധ്വാനവും സാമ്പത്തിക ചെലവും വേണം. ഇത്രയും പ്രയാസപ്പെട്ട് കൃഷിയിറക്കിയിട്ടും ഇതിനനുസരിച്ചുള്ള വരുമാനം ലഭിക്കാത്ത നിരാശയിലാണ് കർഷകർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.