യുവാക്കൾക്ക് കുത്തേറ്റ സംഭവം: പ്രതികൾ അറസ്റ്റിൽ
text_fieldsഅറസ്റ്റിലായ മുണ്ട സക്കീർ, ആലപ്പാടൻ സനൂപ്
പൂക്കോട്ടുംപാടം: യുവാക്കൾക്ക് കുത്തേറ്റ സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. കവർച്ചാശ്രമം തടയാൻ ശ്രമിച്ച രണ്ടുപേരെ കത്തി കൊണ്ട് കുത്തി ഗുരുതരമായി പരിക്കേൽപ്പിച്ച് ഒളിവിൽ പോയ കൊല്ലം കരുനാഗപള്ളി സ്വദേശി സക്കീർ എന്ന മുണ്ട സക്കീർ (22) തൃശൂർ എൽത്തുരുത്ത് സ്വദേശി ആലപ്പാടൻ സനൂപ് (19) എന്നിവരെയാണ് പൂക്കോട്ടുംപാടം പൊലീസ് ഇൻസ്പെക്ടർ പി. വിഷ്ണുവും സംഘവും അറസ്റ്റ് ചെയ്തത്.
നവംബർ 19ന് രാത്രി 10.30നാണ് കേസിനാസ്പദമായ സംഭവം നടന്നത്. നിലമ്പൂരിൽ പുതുതായി തുടങ്ങുന്ന മൊബൈൽ ഷോപ്പിെൻറ ജോലിക്കായി വന്നതായിരുന്നു കോഴിക്കോട് ചെറുവണ്ണൂർ സ്വദേശികളായ മിഥുൻ, സാദിഖ്, തൃശൂർ സ്വദേശി സനൂപ് എന്നിവർ. ഇവർ താമസിച്ചിരുന്ന മുറിയിലേക്ക് കവർച്ച നടത്തണമെന്ന ഉദ്ദേശ്യത്തോടെ സനൂപാണ് സക്കീറിനെ കൊണ്ടുവന്നത്.
രാത്രി മിഥുൻ മാത്രം മുറിയിലുള്ളപ്പോഴാണ് പ്രതികൾ കവർച്ചാശ്രമം നടത്തിയത്. തടയാൻ ശ്രമിച്ച മിഥുെൻറ തുടയിൽ നാലോളം കുത്തുകളേറ്റിരുന്നു. ബഹളം കേട്ട് ഓടിയെത്തിയ പൂക്കോട്ടുംപാടം തൊണ്ടി സ്വദേശിയായ ചെമ്മല സബീലിെൻറ നെഞ്ചിനും സക്കീർ കുത്തിപരിക്കേൽപ്പിച്ചു. നാട്ടുകാർ ഓടിക്കൂടിയപ്പോഴേക്കും പ്രതികൾ ഓടി രക്ഷപ്പെട്ടു. സംഭവസ്ഥലത്തുനിന്ന് 50,000 രൂപ വിലവരുന്ന മൂന്ന് മൊബൈൽ ഫോണുകൾ പ്രതികൾ കവർന്നിരുന്നു.
തുടർന്ന് ഒളിവിൽ പോയ പ്രതികൾ ആലപ്പുഴ ചേർത്തലയിൽ ഒളിവിൽ താമസിച്ചു വരികയായിരുന്നു. ചേർത്തല പൊലീസിെൻറ സഹായത്തോടെയാണ് പ്രതികളെ പിടികൂടിയത്. സക്കീറിനെതിരെ ആലപ്പുഴ, പാലക്കാട്, കൊല്ലം ജില്ലകളിലായി കവർച്ച, വധശ്രമം, മാല പൊട്ടിക്കൽ, അടിപിടി തുടങ്ങി പത്തോളം കേസുകൾ നിലവിലുണ്ട്.
സനൂപിനെതിരെ ഡോക്ടറുടെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിന് ആലുവ പൊലീസ് സ്റ്റേഷനിൽ കേസുണ്ട്. പ്രതികളെ നിലമ്പൂർ കോടതിയിൽ ഹാജരാക്കി. എസ്.ഐ രാജേഷ് ആയോടൻ, എ.എസ്.ഐമാരായ സുബ്രഹ്മണ്യൻ, വി.കെ. പ്രദീപ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ എ. ജാഫർ, സി.പി.ഒമാരായ ഇ.ജി. പ്രദീപ്, ടി. നിബിൻദാസ്, എസ്. അഭിലാഷ്, എം.എസ്. അനീഷ് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു .