പ്ലസ് വൺ: ഇത്തവണയും സീറ്റിനായി നെട്ടോട്ടമോടും
text_fieldsപ്രതീകാത്മക ചിത്രം
മലപ്പുറം: ഇത്തവണയും എസ്.എസ്.എൽ.സി പരീക്ഷ ഫലം വന്നപ്പോൾ പ്ലസ് വണിന് സീറ്റ് ലഭ്യത പരുങ്ങലിലേക്ക്. നിലവിലെ കണക്കുകൾ പ്രകാരം ഹയർസെക്കൻഡറി, വൊക്കേഷനൽ ഹയർസെക്കൻഡറി, ഐ.ടി.ഐ, പോളിടെക്നിക് എന്നിവ എല്ലാം കൂടി പരിഗണിക്കുമ്പോൾ 63,120 സീറ്റുകളാണ് ആകെയുള്ളത്. ജില്ലയിൽ നിന്ന് 79,083 കുട്ടികളാണ് ഉപരി പഠനത്തിന് അവസരം ലഭിച്ചത്. 15,963 കുട്ടികൾക്ക് സീറ്റ് ലഭിക്കുക ശ്രമകരമാണ്. കൂടാതെ സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ കുട്ടികൾ കൂടി പ്ലസ് വണിന് അപേക്ഷ നൽകുന്നതോടെ സീറ്റ് ലഭ്യത വീണ്ടും കഠിനമാകും.
ജില്ലയിൽ ഹയർ സെക്കൻഡറിക്ക് മെറിറ്റിൽ 53,936 സീറ്റുകളുണ്ട്. വി.എച്ച്.എസ്.ഇയിൽ 2,820, ഐ.ടി.ഐയിൽ 5,484 പോളി ടെക്നിക്കിൽ 880 ഉം സീറ്റാണുള്ളത്. കഴിഞ്ഞ വർഷം ജില്ലയിലെ സീറ്റ് പരിമിതി ശ്രദ്ധയിൽപ്പെട്ടതോടെ വിദ്യാഭ്യാസ വകുപ്പ് 57,187 സീറ്റിലേക്കാണ് പ്ലസ് വണിന് അപേക്ഷ നൽകാൻ അവസരം നൽകിയത്. ഈ സീറ്റുകൾ ഇത്തവണയും പരിഗണിക്കുകയാണെങ്കിൽ ഹയർ സെക്കൻഡറി, പോളി, ഐ.ടി.ഐ, വി.എച്ച്.എസ്.ഇ അടക്കം 66,371 സീറ്റുകളാകും ആകെ ലഭിക്കുക. ഇത് പരിഗണിച്ചാലും 12,712 കുട്ടികൾക്ക് പ്രവേശനം ചോദ്യചിഹ്നമാകും. എല്ലാവർക്കും ജില്ലയിൽ പ്ലസ് വൺ പ്രവേശനം വലിയ കടമ്പയാണ്.
ജില്ലയിലെ ഉപരി പഠന സീറ്റ്
- ഹയർ സെക്കൻഡറി 53,936
- വി.എച്ച്.എസ്.ഇ 2,820
- ഐ.ടി.ഐ സീറ്റ് 5,484
- പോളിടെക്നിക് 880
- ആകെ 63,120
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

