അണ്ണാൻകുഞ്ഞിന് കാവലായി രണ്ടാം ക്ലാസുകാരി
text_fieldsതേഞ്ഞിപ്പലം: കാക്കക്കൂട്ടത്തിന്റെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട അണ്ണാൻകുഞ്ഞിന് വിദ്യാലയ മുറ്റത്ത് പുനർജന്മം. രണ്ടാം ക്ലാസ് വിദ്യാർഥിനി ഇസ മെഹറിന്റെയും അധ്യാപകരുടെയും കരുതലിലാണ് അണ്ണാൻകുഞ്ഞ് സുഖം പ്രാപിക്കുന്നു. എളമ്പുലാശ്ശേരി എ.എൽ.പി സ്കൂൾ വിദ്യാർഥിനിയായ ഇസ മെഹറിനും ഉമ്മയും സ്കൂളിലേക്ക് വരുന്ന വഴി പാണമ്പ്ര അണ്ടർ പാസ് പാലത്തിന് സമീപം കാക്കക്കൂട്ടം നിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് സംഭവങ്ങളുടെ തുടക്കം. എന്താണെന്ന് പരിശോധിച്ചപ്പോഴാണ് കാക്കകൾ കൊത്തി താഴെയിട്ട നിലയിൽ ഭയന്നുവിറച്ച അണ്ണാൻകുഞ്ഞിനെ കണ്ടത്. ഒട്ടും സമയം കളയാതെ അതിനെ ഇസ കൈകളിൽ എടുക്കുകയും, അടുത്തുള്ള വീട്ടിൽ നിന്ന് ചകിരിയും കോട്ടൺ തുണിയും സംഘടിപ്പിച്ച് ഒരു ബോക്സിൽ സ്കൂളിൽ എത്തിക്കുകയുമായിരുന്നു.
സ്കൂളിലെത്തിച്ച ശേഷം നേർപ്പിച്ച പാൽ ഡ്രോപ്പർ വഴി നൽകിയതോടെ അണ്ണാൻകുഞ്ഞിന്റെ കരച്ചിൽ മാറി. പിന്നീട് ഉച്ചയോടെ മൃഗാശുപത്രിയിൽ എത്തിച്ച് പരിശോധനയ്ക്ക് വിധേയമാക്കി. മറ്റ് ആരോഗ്യപ്രശ്നങ്ങളോ പരിക്കുകളോ ഇല്ലെന്ന് ഡോക്ടർമാർ ഉറപ്പുവരുത്തുകയും, ദഹനത്തിനായുള്ള മരുന്നുകൾ നൽകി വിടുകയും ചെയ്തു. സ്കൂൾ പരിസ്ഥിതി ക്ലബിലെ അംഗമായ ഇസ മെഹറിൻ സൂപ്പർ ബസാർ സ്വദേശി ഇസ്മയിൽ- എളമ്പുലാശ്ശേരി സ്കൂൾ അധ്യാപിക ഉമ്മുഹബീബ ദമ്പതികളുടെ മകളാണ്. സ്കൂൾ മാനേജർ എം. മോഹനകൃഷ്ണൻ, പ്രധാനാധ്യാപിക ഇ.എൻ ശ്രീജ, പരിസ്ഥിതി ക്ലബ് കോഓഡിനേറ്റർ പി. മുഹമ്മദ് ഹസ്സൻ എന്നിവർ ഇസ മെഹറിനെ അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

