പരപ്പനങ്ങാടി: ഇല്ലായ്മകളിൽ വരിഞ്ഞുകെട്ടിയ കുടിൽ കൈവിട്ട് തെരുവിലേക്കിറങ്ങാൻ വിധിക്കപ്പെട്ട സുലോചനക്കും കുടുംബത്തിനും വാസസ്ഥലം സ്വന്തമാകാൻ 'മാധ്യമം'വാർത്ത തുണയായി.
പരപ്പനങ്ങാടി നഗരസഭയിലെ നെടുവ വില്ലേജിൽ ഹരിപുരം പത്രാട്ട് പറമ്പിലെ ബന്ധുവിെൻറ അഞ്ചുസെൻറ് ഭൂമിയിൽ വർഷങ്ങളായി കുടിൽ കെട്ടി താമസിക്കുന്ന സുലോചനയും കുടുംബവും കഴിഞ്ഞ ദിവസമാണ് തെരുവിറങ്ങേണ്ട സാഹചര്യമുണ്ടയത്. ഇക്കാലമത്രയും ബന്ധുവിെൻറ ദയാവായ്പിൽ കഴിഞ്ഞ കുടുംബത്തോട് താമസിക്കുന്ന ഭൂമി വിലക്കെടുക്കാൻ ആവശ്യപ്പെടുകയായിരുന്നു.
ഭൂമി വിൽക്കാൻ നിർബന്ധിത സാഹചര്യത്തിലായ സ്ഥലമുടമ ഇവരുടെ ദുരിതാവസ്ഥ മനസ്സിലാക്കി നേർപകുതി വില നിശ്ചയിച്ച് അഞ്ച് സെൻറ് ഭൂമിക്ക് രണ്ടര ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു. ഇവരുടെ ദുരിതത്തെക്കുറിച്ച് കഴിഞ്ഞദിവസം 'മാധ്യമം'വാർത്ത നൽകിയിരുന്നു. വാർത്ത കണ്ട് ബുധനാഴ്ച രാവിലെ തന്നെ എടപ്പാളിലെ പൗര പ്രമുഖനും എടപ്പാൾ ചുങ്കത്തെ ഐശ്വര്യ ഗോൾഡ് പാലസ് ഉടമയുമായ കെ.എം. സുലൈമാൻ ഹാജി ഈ സംരംഭം ഏറ്റെടുത്തതായി അറിയിക്കുകയായിരുന്നു.
സ്ഥലമുടമ ആവശ്യപ്പെട്ട രണ്ടര ലക്ഷം രൂപയാണ് സുലൈമാൻ ഹാജി നൽകാൻ സന്നദ്ധനായത്. ഭൂമി സ്വന്തമായെങ്കിലും അടിസ്ഥാന സൗകര്യങ്ങളുള്ള വീടെന്ന സ്വപ്നം ഇനിയും ബാക്കിയുണ്ട്.