പാടശേഖരങ്ങൾ വരളുന്നു രണ്ടാംവിള കൃഷി പ്രതിസന്ധിയിൽ
text_fieldsപാലൂരിൽ വറ്റി വരളുന്ന പാടം
പുലാമന്തോൾ: രണ്ടാംവിള നെൽകൃഷിക്ക് ഞാറ് പറിച്ച് നടേണ്ട സമയമായിട്ടും പാടശേഖരങ്ങളിൽ വെള്ളമെത്താത്തത് കർഷകരെ ആശങ്കയിലാഴ്ത്തുന്നു. പാലൂർ, തിരുനാരായണപുരം, പുലാമന്തോൾ, ചെറുകാട്, കട്ടുപ്പാറ പാടശേഖരങ്ങളിലെ ജലസേചനത്തിനുള്ള പ്രധാന ആശ്രയം കാട്ടുപ്പാറ ചെറുകിട ജലസേചന പദ്ധതിയാണ്.
പുഴയിൽ വെള്ളമുയർന്നതിനെ തുടർന്ന് മാറ്റിവെച്ച പമ്പ് സെറ്റുകൾ ഇതുവരെ പുനഃസ്ഥാപിച്ച് പ്രവർത്തനം തുടങ്ങിയിട്ടില്ല. കനാലിന്റെ അറ്റകുറ്റപ്പണി നടത്താത്തതിനാൽ പമ്പുകൾ ഒരേസമയം പ്രവർത്തിപ്പിക്കുമ്പോൾ വെള്ളം കരകവിഞ്ഞൊഴുകുന്നതും പതിവാണെന്ന് കർഷകർ പറയുന്നു. കൃഷിഭവനുമായി ബന്ധപ്പെട്ടെങ്കിലും ജലസേചന വകുപ്പിനെ അറിയിച്ചിട്ടുണ്ടെന്ന മറുപടിയാണ് ലഭിക്കുന്നതെന്ന് പരാതിയുണ്ട്. പാട്ടകൃഷിക്കാരും ചെറുകിട കർഷകരുമാണ് പ്രദേശത്ത് കൂടുതൽ. കടം വാങ്ങിയും വായ്പയെടുത്തുമാണ് ഇവർ കൃഷിയിറക്കുന്നത്. അടിയന്തരമായി വെള്ളം ലഭ്യമാക്കി രണ്ടാംവിള കൃഷി സംരക്ഷിക്കണമെന്ന് പാലൂർ പാടശേഖര സമിതി പ്രസിഡന്റ് ഹംസ പാലൂർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

