മലപ്പുറം ജില്ലയില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്
text_fieldsമലപ്പുറം: ജില്ലയില്‍ ഞായറാഴ്ച ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴക്ക് സാധ്യത. കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ഓറഞ്ച് അലര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ കലക്ടര്‍ വി.ആര്. വിനോദിന്റെ നേതൃത്വത്തില്‍ ജില്ലതല ഐ.ആര്.എസിന്റെ അടിയന്തര യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് ആവശ്യമായ നിർദേശങ്ങള്‍ നല്‍കുകയും ചെയ്തു. എല്ലാ താലൂക്കുകളിലും തദ്ദേശ സ്ഥാപനങ്ങളിലും കണ്ട്രോള് റൂമുകള്‍ തുറക്കും.
പൊലീസ്, ഫയര്‍ ഫോഴ്സ് കണ്ട്രോള് റൂമുകള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും അടിയന്തര ചികിത്സ സൗകര്യങ്ങള്‍ ഉറപ്പാക്കണമെന്നും കലക്ടര്‍ നിർദേശം നല്കി. ആളുകളെ മാറ്റിപ്പാര്‍പ്പിക്കേണ്ട അടിയന്ത സാഹചര്യങ്ങളില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കാന്‍ തഹസില്‍ദാര്‍മാര്‍ക്കും വില്ലേജ് ഓഫിസര്‍മാര്‍ക്കും നിർദേശം നല്കി. ടൂറിസം കേന്ദ്രങ്ങളില്‍ ആവശ്യമെങ്കില്‍ നിയന്ത്രണം ഏര്‍പ്പെടുത്തും.
മലയോര മേഖലകളില്‍ രാത്രിയാത്ര പരമാവധി ഒഴിവാക്കണമെന്നും വെള്ളക്കെട്ട്, മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്നും അഭ്യര്‍ഥിച്ചു. ഒരു കാരണവശാലും നദികള്‍ മുറിച്ചുകടക്കാനോ നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീന്‍പിടിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്ക് ഇറങ്ങാനോ പാടുള്ളതല്ല. അതിശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ അധികൃതരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് മാറിത്താമസിക്കേണ്ട ഇടങ്ങളില്‍ ജനങ്ങള്‍ സഹകരിക്കണമെന്നും കലക്ടര്‍ അഭ്യര്‍ഥിച്ചു.
ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ മുഴുവന്‍ ക്വാറികളുടെയും പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ കലക്ടര്‍ നിർദേശം നല്കി. ഓറഞ്ച് അലര്‍ട്ട് മാറി 24 മണിക്കൂറിനുശേഷമേ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ പാടുള്ളൂ. ഇക്കാര്യം ഉറപ്പാക്കാന്‍ ജിയോളജി വകുപ്പിന് നിർദേശം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

