പൂക്കോട്ടുംപാടത്ത് 70ലധികം താറാവുകളെ അജ്ഞാത ജീവി കടിച്ചുകൊന്നു
text_fieldsകാഞ്ഞിരമ്പാടത്ത് അജ്ഞാതജീവി കടിച്ചുകൊന്ന താറാവ് ഫാമിൽ മഞ്ഞളാരി വിപിൻ
പൂക്കോട്ടുംപാടം: യുവകർഷകൻെറ താറാവുകളെ അജ്ഞാതജീവി കടിച്ചുകൊന്നു. കാഞ്ഞിരമ്പാടം മഞ്ഞളാരി വിപിൻെറ ഫാമിലെ 70ലധികം താറാവുകളെയാണ് കൊന്നിട്ടത്. ശനിയാഴ്ച പുലർച്ചയാണ് കാട്ടുപൂച്ചയോട് സാമ്യമുള്ള ജീവി വലപൊട്ടിച്ച് ഇവയെ കൊന്നത്. ശബ്ദംകേട്ട് ഫാമിൽ വന്നുനോക്കിയ വിപിൻ താറാവുകൾ ചത്തുകിടക്കുന്നതാണ് കണ്ടത്.
ഒമാനിൽ ജോലിയുണ്ടായിരുന്ന ഇദ്ദേഹം ജോലി നഷ്ടപ്പെട്ടതോടെയാണ് സ്വയംതൊഴിൽ എന്നരീതിയിൽ താറാവ് കൃഷിയിലേക്ക് തിരിഞ്ഞത്. ഇതിനായി കുട്ടനാട്ടിൽനിന്ന് 200 താറാവു കുഞ്ഞുങ്ങളെ എത്തിച്ചായിരുന്നു കൃഷിയുടെ തുടക്കം. കൃഷിയിൽനിന്ന് ആദായം കിട്ടിത്തുടങ്ങിയിരിക്കെയാണ് ഈ സംഭവം. നിലമ്പൂർ മേഖലയിൽ താറാവുകൃഷിക്ക് സർക്കാർ ആനുകൂല്യങ്ങളോ ഇൻഷുറൻസ് പരിരക്ഷയോ ലഭിക്കാത്തത് താറാവ് കൃഷിക്ക് തിരിച്ചടിയാണ്.
അമ്മയും ഭാര്യയും കുഞ്ഞുമടങ്ങുന്ന കുടുംബത്തിൻെറ ഏക ആശ്രയമായിരുന്നു ഇത്. പ്രതീക്ഷ കൈവിടാതെ ഇനിയും പുതിയ കൂട് നിർമിച്ച് താറാവുകളെ വളർത്തണമെന്നുതന്നെയാണ് വിപിൻെറ തീരുമാനം.