കാട്ടാനകള്‍ ജനവാസ കേന്ദ്രങ്ങളിൽ; ജനജീവിതം ദുസ്സഹം
text_fieldsഎടക്കര: പ്രജനനകാലമായതോടെ അക്രമമഴിച്ചുവിട്ട് കാട്ടാനകള്‍ ജനവാസകേന്ദ്രങ്ങളിൽ എത്തുന്നത് ജനജീവിതം ദുസ്സഹമാക്കുന്നു. കേരള-തമിഴ്നാട് വനാതിര്‍ത്തി ഗ്രാമങ്ങളിലെ ജനങ്ങളാണ് കാട്ടാനഭീതിയൊഴിയാതെ ജീവിതം തള്ളിനീക്കുന്നത്. ജില്ലയിലെ നിലമ്പൂര്‍, നീലഗിരി ജില്ലയിലെ ഗൂഡല്ലൂര്‍ താലൂക്കുകളിലെ ഭൂരിഭാഗം വനാതിര്ത്തിപ്രദേശങ്ങളും കാട്ടാനഭീതി നിലനില്ക്കുന്നവയാണ്.
കഴിഞ്ഞ നവംബറില്‍ കൊലയാളി കൊമ്പെൻറ ആക്രമണത്തില്‍ തമിഴ്നാട്ടിലെ പന്തല്ലൂരില്‍ പിതാവും മകനും കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ ഒക്ടോബറില്‍ മുണ്ടേരി തണ്ടന്‍കല്ല് കോളനിയിലെ ജയന് എന്നയാളും രണ്ടാഴ്ച മുമ്പ് കരുളായി വനം റേഞ്ച് പരിധിയില്‍ ഒരാളും കൊല്ലപ്പെട്ടിരുന്നു. മുപ്പതിലേറെ ആളുകളാണ് നിലമ്പൂര്‍ മേഖലയില്‍ മാത്രം ഇതുവരെ കാട്ടാനകളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുള്ളത്.
സാധാരണ സഞ്ചരിക്കുന്നതിനേക്കാൾ കൂടുതൽ ദൂരം കാട്ടാനകള്‍ പ്രജനനകാലത്ത് സഞ്ചരിക്കുകയും അക്രമകാരികളാകുകയും ചെയ്യുന്നതാണ് പ്രശ്നങ്ങള്‍ക്ക് കാരണം. നിലമ്പൂര്‍ വനമേഖലയില്‍ മാത്രം നാനൂറ്റിയമ്പതോളം ആനകളുണ്ടെന്നാണ് വനംവകുപ്പിെൻറ കണക്ക്. ജനവാസകേന്ദ്രങ്ങളില്‍ ഇറങ്ങുന്നത് തടയാന്‍ മതിയായ സുരക്ഷാസംവിധാനങ്ങള്‍ വനാതിര്‍ത്തികളില്‍ ഇല്ല. ദേശാന്തരഗമനത്തിെൻറ ഭാഗമായി വേനലാകുന്നതോടെ കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങളില്‍നിന്നുള്ള ആനകള്‍കൂടി നിലമ്പൂര്‍ വനങ്ങളിലേക്ക് എത്തിപ്പെടുന്നതും ജനങ്ങള്‍ക്ക് കൂടുതല്‍ ഭീഷണിയാണ്.
കഴിഞ്ഞദിവസം നിലമ്പൂര്‍ നഗരത്തിലിറങ്ങിയ കുട്ടിക്കൊമ്പന് ഒരാളെ കുത്തി പരിക്കേല്പിക്കുകയും നിരവധി വാഹനങ്ങള്‍ തകര്‍ക്കുകയും ചെയ്തിരുന്നു. പന്തീരായിരം വനത്തില്‍നിന്നാണ് ഈ കൊമ്പന് നിലമ്പൂര്‍ നഗരത്തിലെത്തിയത്. ഗൂഡല്ലൂര്‍ താലൂക്കിലെ പന്തല്ലൂര്‍ മേഖലയില്‍ പത്തോളം ആളുകളെ കൊലപ്പെടുത്തിയ ശങ്കര്‍ എന്ന കൊലയാളി കൊമ്പന് മുണ്ടേരി വനത്തിലെത്തിയിട്ട് ഒരുമാസത്തോളമായി.
ഈ കൊമ്പനെ ഭയന്ന് മുണ്ടേരി ഉള്‍വനത്തിലെ ആദിവാസികള്‍ കോളനിവീടുകള്തന്നെ ഉപേക്ഷിച്ച് ഉള്‍വനത്തില്‍ അഭയംതേടിയിരുന്നു. മദപ്പാട് കഴിയുന്നതോടെ ആനകള്‍ ഉള്‍വനങ്ങളിലേക്ക് മടങ്ങുമെന്നാണ് നോര്‍ത്ത് ഡി.എഫ്.ഒ മാര്ട്ടിന് ലോവല്‍ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.