ഐ ലീഗ് കിരീടം: മുഹമ്മദൻസിന് കരുത്തായി മലപ്പുറം ‘ബാക്ക്’
text_fieldsമലപ്പുറം: കാത്തിരിപ്പിനൊടുവിൽ മുഹമ്മദൻ സ്പോർട്ടിങ് ക്ലബ് ഐ ലീഗ് കിരീടത്തിൽ മുത്തമിട്ടപ്പോൾ ടീമിലെ നിർണായക സാന്നിധ്യമായി മലപ്പുറത്തെ ഇർഷാദും ജാസിമും. കാൽപന്തുകളിയുടെ ഈറ്റില്ലമായ മലപ്പുറത്തിന്റെ ഹൃദയഭൂമികയിൽനിന്ന് പന്ത് തട്ട് തുടങ്ങിയ ഈ യുവതാരങ്ങൾ മിന്നുന്ന പ്രകടനമാണ് കൊൽക്കത്തൻ ക്ലബ്ബായ ജേതാക്കൾക്ക് വേണ്ടി കാഴ്ച് വെച്ചത്. ഒന്നേക്കാൽ നൂറ്റാണ്ടിലധികം പാരമ്പര്യവും പൈതൃകവുമുള്ള മുഹമ്മദൻസിന് വേണ്ടി കന്നിക്കിരീടം സമ്മാനിക്കാനായതിന്റെ അതീവ സന്തോഷത്തിലാണ് ഈ മലപ്പുറത്തുക്കാർ. നിർണായകമായ പല മത്സരങ്ങളിലും ടീമിന്റെ പ്രതിരോധക്കോട്ട കാത്തത് ഇവരായിരുന്നു.
തിരൂർ ആലിങ്ങൽ സ്വദേശിയായ ഇർഷാദ് ഈ സീസണിൽ 19 മത്സരങ്ങളിലാണ് ബൂട്ട് കെട്ടിയത്. എതിർ ടീമിന്റെ ആക്രമണങ്ങൾക്ക് പലപ്പോഴും ഈ 28കാരാനായ സ്റ്റോപ്പർ ബാക്ക് വിലങ്ങുതടിയായി. സാറ്റ് തിരൂർ അക്കാദമിയിലൂടെ പ്രൊഫഷനൽ ഫുട്ബാൾ രംഗത്തേക്ക് വന്ന ഇർഷാദ് ഐ.എസ്.എൽ ക്ലബുകളായ നോർത്ത് ഈസ്റ്റ് യുണൈറ്റഡ്, ഈസ്റ്റ് ബംഗാൾ എന്നിവർക്ക് വേണ്ടിയും പന്ത് തട്ടിയിട്ടുണ്ട്.
ഡി.എസ്.കെ ശിവജിയൻസ് എഫ്.സി ടീമിൽ 2016ൽ ആണ് ഐ ലീഗിൽ അരങ്ങേറ്റം കുറിച്ചത്. ശേഷം റൗണ്ട് ഗ്ലാസ് പഞ്ചാബ്, ഗോകുലം എഫ്.സി കേരള എന്നീ ടീമുകൾക്ക് വേണ്ടിയും കളിച്ചു. ഗോകുലം ഡ്യൂറന്റ് കപ്പ് ചാമ്പ്യൻഷിപ്പിൽ ജേതാക്കളായ സമയത്ത് ടീമിലെ പകരം വെക്കാനില്ലാത്ത കളിക്കാരനായിരുന്നു ഇർഷാദ്. ആലിങ്ങലിലെ തൈവളപ്പിൽ പരേതനായ അലിയുടെയും ഷാഹിദയുടെയും മകനാണ് ഇർഷാദ്. നിഷാനയാണ് ഭാര്യ.
വളാഞ്ചേരി കാവുംപുറം സ്വദേശിയായ മുഹമ്മദ് ജാസീം ഇത് മൂന്നാം തവണയാണ് ഐ ലീഗിൽ മുത്തമിടുന്നത്. 2021 ലും 2022 ലും കേരള ക്ലബ്ബായ ഗോകുലം എഫ്.സി കിരീടം ചൂടിയപ്പോൾ ടീമിന് കരുത്ത് പകർന്നത് ജാസീമിന്റെ കളി മികവായിരുന്നു.
ഈ സീസണിൽ മുഹമ്മദൻസിന് വേണ്ടി ഒമ്പത് മത്സരങ്ങളിൽ കളിക്കാനിറങ്ങിയ ഈ 27കാരൻ ഒരു ഗോൾ നേടുകയും മറ്റൊരു ഗോളിന് വഴിയൊരുക്കുകയും ചെയ്തു. മലപ്പുറത്തെ എം.എസ്.സി അക്കാദമിയിൽ നിന്നും പ്രഫഷനൽ ഫുട്ബാൾ രംഗത്തേക്ക് വന്ന ജാസിം നീണ്ട അഞ്ച് വർഷക്കാലം ഗോകുലം എഫ്.സിയുടെ പ്രതിരോധ താരമായിരുന്നു. പരവക്കൽ അലവി, ഹാജറ ദമ്പതികളുടെ മകനായ ജാസിം ഈ സീസണിലാണ് മുഹമ്മദൻസിലെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.