തിരൂരിന് വീണ്ടും മന്ത്രിപദവി; വി. അബ്ദുറഹ്മാന് പിന്നാലെ എൻ. ഷംസുദ്ദീൻ
text_fieldsഎൻ. ഷംസുദ്ദീൻ
തിരൂർ: വി.ഡി. സതീശന്റെ മന്ത്രിസഭയിൽ അഡ്വ. എൻ. ഷംസുദ്ദീൻ മന്ത്രിപദവിയിലെത്തുന്നതോടെ തിരൂർ മണ്ഡലത്തിന് വീണ്ടും ‘സ്റ്റാർ’ പദവി. വെട്ടം പഞ്ചായത്തിലെ മുറിവഴിക്കൽ സ്വദേശിയായ എൻ. ഷംസുദ്ദീൻ മണ്ണാർക്കാട് മണ്ഡലത്തെ പ്രതിനിധീകരിച്ചാണ് മന്ത്രിസഭയിലേക്ക് എത്തുന്നത്. വിദ്യാർഥി-യുവജന രാഷ്ട്രീയ പ്രവർത്തനങ്ങളിൽനിന്ന് ഉയർന്ന് മന്ത്രിസ്ഥാനത്തേക്കുള്ള ഈ യാത്ര തിരൂരിന് അഭിമാന നിമിഷമാണ്. ഇത്തവണ തിരൂർ മണ്ഡലത്തിൽനിന്നുള്ള മൂന്ന് നേതാക്കളാണ് എം.എൽ.എമാരായത്. കുറുക്കോളി മൊയ്തീൻ, അഡ്വ. എൻ. ഷംസുദ്ദീൻ, അഡ്വ. ഫൈസൽ ബാബു എന്നിവർ. വളവന്നൂർ ഗ്രാമപഞ്ചായത്ത് സ്വദേശിയാണ് കുറുക്കോളി മൊയ്തീൻ.
കൽപകഞ്ചേരി പഞ്ചായത്തിൽനിന്നാണ് ഫൈസൽ ബാബുവിന്റെ വരവ്. മന്ത്രിസഭയിൽ അഡ്വ. എൻ. ഷംസുദ്ദീൻ ഇടം നേടിയതോടെ തിരൂർ വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രമായി. കഴിഞ്ഞ മന്ത്രിസഭയിലും തിരൂരിന് മന്ത്രിസാന്നിധ്യമുണ്ടായിരുന്നു. രണ്ടാം പിണറായി മന്ത്രിസഭയിൽ കായിക, ഹജ്ജ്, വഖഫ് മന്ത്രിയായിരുന്ന വി. അബ്ദുറഹ്മാൻ തിരൂർ സ്വദേശിയാണ്. താനൂർ മണ്ഡലത്തെ പ്രതിനിധീകരിച്ച് ജയിച്ചാണ് അദ്ദേഹം മന്ത്രിയായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

