നാല് ദിവസം മുമ്പും പുലിയെ കണ്ടു
text_fieldsമഞ്ചേരി: തൃക്കലങ്ങോട് നെല്ലിക്കുന്ന് പ്രദേശത്ത് നാല് ദിവസം മുമ്പ് പുലിയെ കണ്ടിരുന്നതായി ടാപ്പിങ് തൊഴിലാളി ആമയൂർ കുന്നുംപുറം ഓടിത്തൊടിക അബ്ദുറഹിമാൻ പറഞ്ഞു. ശനിയാഴ്ച പുലർച്ച 2.30ന് ഫാമിൽ നിന്നും 300 മീറ്റർ അകലെയുള്ള നിലമ്പൂരൻ മലയിലാണ് വന്യജീവിയെ കണ്ടത്. ടാപ്പിങ് ജോലിക്ക് ഉപയോഗിക്കുന്ന ലൈറ്റ് ജീവിയുടെ മുഖത്തേക്ക് തെളിച്ചപ്പോൾ കണ്ണുകൾ തിളങ്ങി. ഇതോടെ ശബ്ദം ഉണ്ടാക്കി തനിക്ക് നേരെ പാഞ്ഞടുത്തു.
50 മീറ്ററോളം ദൂരം പിന്നാലെ ഓടി. ടാപ്പിങ്ങിനായുള്ള വസ്ത്രം മാറ്റുന്ന സ്ഥലത്തെത്തി വാഹനം എടുത്ത് വേഗം വീട്ടിലേക്ക് പോയി. പിന്നീട് രണ്ട് ദിവസം ടാപ്പിങ് ജോലിക്കെത്തിയില്ല. നാട്ടുകാരോട് അന്ന് സംഭവം വിശദീകരിച്ചെങ്കിലും ആരും ഗൗനിച്ചില്ല. ബുധനാഴ്ച കുതിരാടത്ത് പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ ദിവസങ്ങൾക്ക് മുമ്പ് കൺമുന്നിൽ കണ്ടത് പുലിയാണെന്നത് വിശ്വസിക്കാനാകാതെ നിൽക്കുകയാണ് അബ്ദുറഹ്മാൻ. വലിയ ദുരന്തത്തിൽനിന്ന് രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് അദ്ദേഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

