സ്കൂൾ വിദ്യാർഥിനിയെ ഇടിച്ച് നിർത്താതെ പോയ കാറും ഡ്രൈവറും പിടിയിൽ
text_fieldsമഞ്ചേരി: സ്കൂൾ വിദ്യാർഥിനിയെ ഇടിച്ച് നിർത്താതെ പോയ കാറും ഡ്രൈവറും പൊലീസ് പിടിയിൽ. പറമ്പിൽപീടിക സ്വദേശി നെടുമ്പള്ളിമാട് നിസാമുദ്ദീനാണ് (26) അറസ്റ്റിലായത്. ഫെബ്രുവരി എട്ടിന് ഉച്ചക്ക് രണ്ടരയോടെ വള്ളുവമ്പ്രം അത്താണിക്കൽ എം.ഐ.സി പടിക്കലാണ് കേസിനാസ്പദമായ സംഭവം.
ക്ലാസ് കഴിഞ്ഞ് ബസ് കാത്തുനിന്ന മഞ്ചേരി സ്വദേശിനിയായ സ്കൂൾ വിദ്യാർഥിനിയെ അതിവേഗതയിലെത്തിയ ഇന്നോവ കാർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. തലക്കും കാലിനും പരിക്കേറ്റ വിദ്യാർഥി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡ് രൂപവത്കരിച്ചാണ് അന്വേഷണം ആരംഭിച്ചത്. നൂറോളം സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അഞ്ചുദിവസത്തെ അന്വേഷണത്തിലാണ് ഇയാളെ കണ്ടെത്തിയത്.
പ്രതിയുടെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പിന് റിപ്പോർട്ട് നൽകുമെന്ന് മഞ്ചേരി ഇൻസ്പെക്ടർ റിയാസ് ചാക്കീരി പറഞ്ഞു. സബ് ഇൻസ്പെക്ടർ ആർ.പി. സുജിത്ത്, പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ അനീഷ് ചാക്കോ, സതീഷ്, കൃഷ്ണദാസ് എന്നിവരാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജാമ്യത്തിൽ വിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

