അബ്ദുൽ ലത്തീഫ് വധക്കേസ് പ്രതിക്ക് ജീവപര്യന്തം തടവും പിഴയും
text_fieldsമഞ്ചേരി: കുറ്റിപ്പുറം കൈതൃക്കോവ് പുത്തന്‍കോട് കുഞ്ഞാന്കുട്ടിയുടെ മകന് അബ്ദുല്‍ ലത്തീഫിനെ (45) കുത്തിക്കൊലപ്പെടുത്തിയ പ്രതിക്ക് മഞ്ചേരി രണ്ടാം അഡീഷനൽ ജില്ല സെഷന്‍സ് കോടതി ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. കുറ്റിപ്പുറം നടുവട്ടം തൈക്കാട്ടില്‍ അബൂബക്കറിനെയാണ് (56) ജഡ്ജി എ.വി. ടെല്ലസ് ശിക്ഷിച്ചത്. പ്രതി പിഴയടച്ചില്ലെങ്കില്‍ ഒരു വര്‍ഷത്തെ അധിക കഠിന തടവ് അനുഭവിക്കണമെന്നും കോടതി വിധിച്ചു. 2018 ഏപ്രില്‍ 25ന് രാത്രി എട്ടിനാണ് കൊലപാതകം നടന്നത്. കൈതൃക്കോവ് ബസ് കാത്തിരിപ്പുകേന്ദ്രത്തിൽ ഇരിക്കുകയായിരുന്ന അബ്ദുല്‍ ലത്തീഫിനെ പ്രതി കത്തികൊണ്ട് പലതവണ കുത്തുകയായിരുന്നു.
18 കുത്തുകളേറ്റ അബ്ദുല്‍ ലത്തീഫിനെ നാട്ടുകാര്‍ ഉടന്‍ കാട്ടിലങ്ങാടി യത്തീംഖാന ആശുപത്രിയിലും തുടര്‍ന്ന് തിരൂര്‍ ഗവ. ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സുഹൃത്തുക്കളായിരുന്ന ഇരുവരും മൂന്നുവര്‍ഷം മുമ്പ് കുറ്റിപ്പുറം നൊട്ടനാലുക്കല്‍ ക്ഷേത്രത്തിലെ ഉത്സവപ്പറമ്പില്‍ വെച്ച് വാക്തര്‍ക്കമുണ്ടായിരുന്നു. ഇതിലുള്ള വിരോധമാണ് കൊലപാതകത്തില്‍ കലാശിച്ചത്. അഡീഷനല്‍ ജില്ല പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. കെ.പി. ഷാജു പ്രോസിക്യൂഷനു വേണ്ടി ഹാജരായി. പ്രോസിക്യൂഷന് വിങ്ങിലെ സിവില്‍ പൊലീസ് ഓഫിസര്‍ കെ. അബ്ദുല്‍ ഷുക്കൂർ സഹായിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.