മലപ്പുറത്തിന്റെ ‘ഗലീലിയോ’ മനോജ് മാഷ് പടിയിറങ്ങി; ടെലസ്കോപ്പിനെ ജനകീയമാക്കിയ അധ്യാപകൻ
text_fieldsകോട്ടക്കൽ: ശാസ്ത്രത്തിന്റെ പുതിയ ബാലപാഠങ്ങൾ തലമുറകൾക്ക് പകർന്നുനൽകിയ മനോജ് മാസ്റ്റർ പടിയിറങ്ങി. 36 വർഷത്തെ നീണ്ട സേവനത്തിനിടെ ഒരുപാട് ശാസ്ത്രകൗതുകങ്ങൾ കുരുന്നുകൾക്ക് പരിചയപ്പെടുത്തിയാണ് പുത്തൂർ ജി.എം.എൽ.പി സ്കൂൾ പ്രധാന അധ്യാപകനായിരുന്ന മാഷിന്റെ മടക്കം. 1993ൽ മലപ്പുറം എം.എസ്.പി സ്കൂളിൽ ആദ്യ നിയമനം. പിന്നീട് പി.എസ്.സി മുഖേന പാലക്കാട്, മലപ്പുറം ജില്ലകളിലെ വിവിധ സ്കൂളുകളിൽ സേവനം. കോട്ടക്കൽ ഗവ. രാജാസ് എച്ച്.എസ്.എസ്, പുതുപ്പറമ്പ് ഹൈസ്കൂൾ, കോട്ടക്കൽ ജി.എം.യു.പി.എസ് തുടങ്ങിയ നിരവധി വിദ്യാലയങ്ങളിൽ സേവനമനുഷ്ഠിച്ച മനോജ് മാസ്റ്ററെ 2015ൽ മികച്ച അധ്യാപകനുള്ള ദേശീയ പുരസ്കാരം തേടിയെത്തി.
2009ൽ മികച്ച ശാസ്ത്ര അധ്യാപകനുള്ള ഗലീലിയോ പുരസ്കാരം 2012, 13 വർഷങ്ങളിലെ യു.പി ശാസ്ത്ര ടീച്ചിങ് എയ്ഡ് മത്സരങ്ങളിലെ സംസ്ഥാന വിജയി എന്നിവയും അംഗീകാരങ്ങളിൽ ചിലതാണ്. ജ്യോതിശാസ്ത്രത്തെ ജനകീയമാക്കാൻ വേണ്ടി 2004 രൂപവത്കരിച്ച മാർസ് എന്ന ജ്യോതിശാസ്ത്ര കൂട്ടായ്മയുടെയും യു.പി ശാസ്ത്ര അധ്യാപക ശാക്തീകരണത്തിനായി 2012ൽ രൂപവത്കരിച്ച ആദ്യ ശാസ്ത്ര അധ്യാപക കൂട്ടായ്മയായ ലേണിങ് ടീച്ചേഴ്സ് കേരളയുടെയും സ്ഥാപകൻ കൂടിയാണ് ഇദ്ദേഹം. സംസ്ഥാന പാഠപുസ്തക രചന സമിതി അംഗം, യു.പി ശാസ്ത്ര എസ്.ആർ.ജി സമിതി അംഗം, ഡി.ആർ.ജി, ആർ.പി എന്നീ നിലകളിലും പ്രവർത്തിച്ചു.
എണ്ണൂറിൽപരം ശാസ്ത്ര പാർക്കുകളും 30ൽ കൂടുതൽ ജ്യോതിശാസ്ത്ര ലാബുകളും 3000ത്തിൽ കൂടുതൽ ടെലസ്കോപ്പുകളും കേരളത്തിനകത്തും പുറത്തും വിദേശങ്ങളിലുമായി എണ്ണമറ്റ ജ്യോതിശാസ്ത്ര ക്ലാസുകളും ഈ അധ്യാപന ജീവിതത്തിൽ സാർഥമാക്കിയതിന്റെ നിറവിലാണ് മടക്കം. ടെലസ്കോപ്പിനെ ജനകീയമാക്കാൻ വേണ്ടി നടത്തിയ വിശ്രമമില്ലാത്ത പ്രവർത്തനങ്ങൾ മലപ്പുറത്തിന്റെ ഗലീലിയോ എന്ന വിശേഷണത്തിന് അദ്ദേഹത്തെ അർഹനാക്കി മാറ്റി. കോട്ടക്കൽ കുളത്തുപ്പറമ്പ് സ്വദേശിയാണ്. ഭാര്യ: സുനിത (തിരൂർ കോടതിയിലെ ജൂനിയർ സൂപ്രണ്ട്). മക്കൾ: ഋതു ഗോകുൽ, വിദ്യ കാർത്തിക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

