മലപ്പുറം സബ് രജിസ്ട്രാർ ഓഫിസ് ഉദ്ഘാടനം കഴിഞ്ഞിട്ട് ഒരുവർഷം
text_fieldsഅടഞ്ഞുകിടക്കുന്ന മലപ്പുറം സബ് രജിസ്ട്രാർ ഓഫിസ്
മലപ്പുറം: മലപ്പുറം സബ് രജിസ്ട്രാർ ഓഫിസ് ഉദ്ഘാടനം കഴിഞ്ഞ് ഒരു വർഷമായിട്ടും വാടകക്കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നതെന്നും പുതിയ കെട്ടിടത്തിലേക്ക് ഓഫിസ് സംവിധാനം മുഴുവൻ എന്ന് മാറുമെന്ന് ചോദ്യത്തിന് മറുപടിയില്ലാതെ മന്ത്രി വി.എൻ. വാസവൻ. നിയമസഭയിൽ പി. ഉബൈദുല്ല എം.എൽ.എയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. കെട്ടിടത്തിൽ വൈദ്യുതീകരണ ജോലിയും ജീവനക്കാർക്കുള്ള ക്യാബിൻ സൗകര്യം ഉൾപ്പെയുള്ള ഓഫിസ് സജ്ജീകരണ ജോലികളും പൂർത്തിയാകുന്ന മുറക്ക് ഓഫിസ് പ്രവർത്തനം പുതിയ കെട്ടിടത്തിലേക്ക് മാറാൻ സാധിക്കുമെന്നും മന്ത്രി അറിയിച്ചു. പുതിയ കെട്ടിടത്തിലേക്ക് ഓഫിസ് സംവിധാനം എന്ന് മാറുമെന്ന ചോദ്യത്തിന് വ്യക്തമായ മറുപടി ലഭിച്ചില്ല. പകരം വിഷയം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന മറുപടിയാണ് മന്ത്രി നൽകിയത്.
ദേശീയപാതയില്‍ മലപ്പുറം കോട്ടപ്പടി ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളിനു സമീപത്താണ് കെട്ടിടം. മുണ്ടുപറമ്പ്-കാവുങ്ങല്‍ ബൈപ്പാസിലെ വാടക കെട്ടിടത്തിലാണ് ഇപ്പോഴും സബ് രജിസ്ട്രാർ ഓഫിസ് പ്രവര്‍ത്തിക്കുന്നത്. 2021 ഫെബ്രുവരി 23നാണ് ആധുനിക രീതിയിലുള്ള കെട്ടിടം ഉദ്ഘാടനം ചെയ്തത്. തെരഞ്ഞെടുപ്പ് പ്രഖ്യാപനം മുന്നില്‍ കണ്ടാണ് ഓഫിസ് വേഗത്തില്‍ ഉദ്ഘാടനം ചെയ്തിരുന്നത്. മൂന്നുനിലകളിലാണ് പുതിയ കെട്ടിടം. പൊതുജനങ്ങള്‍ക്കായി വിശാലമായ പാര്‍ക്കിങ് സൗകര്യം, കാത്തിരിപ്പുമുറി, ശൗചാലയം എന്നിവ കോട്ടപ്പടിയിലെ കെട്ടിടത്തില്‍ ഒരുക്കിയിട്ടുണ്ട്. താഴത്തെ നിലയില്‍ ആധുനികവത്കരിച്ച ഓഫിസ്, രണ്ടാംനിലയില്‍ രേഖകള്‍ സൂക്ഷിക്കാനുള്ള സൗകര്യം, മൂന്നാംനിലയില്‍ കോണ്‍ഫറന്‍സ് ഹാള്‍ എന്നിവയുമുണ്ട്. ഏകദേശം 5000ത്തോളം ആധാരങ്ങളും 7000ത്തോളം ബാധ്യതാ സര്‍ട്ടിഫിക്കറ്റുകളും ഈ ഓഫിസില്‍ ഒരുവര്‍ഷം രജിസ്റ്റര്‍ ചെയ്യുന്നുണ്ട്. മലപ്പുറം, മേല്‍മുറി, പാണക്കാട്, പൊന്മള, കോഡൂര്‍ വില്ലേജുകള്‍ ഉള്‍പ്പെടുന്നതാണ് മലപ്പുറം സബ് രജിസ്ട്രാര്‍ ഓഫിസ്. കൂടാതെ ഒതുക്കുങ്ങലിന്റെ ഒരുഭാഗവും ഉള്‍പ്പെടുന്നു. 1883 മുതലുള്ള രേഖകള്‍ മലപ്പുറം ഓഫിസിലുണ്ട്. അതിനാല്‍ രേഖകള്‍ സൂക്ഷിക്കാന്‍ വലിയ സൗകര്യംതന്നെ പുതിയ കേന്ദ്രത്തില്‍ അധികൃതര്‍ ഒരുക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

