മൊഞ്ചാകാൻ മലപ്പുറം; നഗര സൗന്ദര്യവത്കരണ പദ്ധതി പ്രാരംഭഘട്ടത്തിൽ തന്നെ
text_fieldsമലപ്പുറം: 2024-25 വർഷത്തെ ബജറ്റിൽ അനുവദിച്ച അഞ്ച് കോടിയുടെ നഗര സൗന്ദര്യവത്കരണ പദ്ധതി ആരംഭിക്കാൻ കഴിയാതെ പ്രാരംഭ ഘട്ടത്തിൽ തന്നെ. ഈ വർഷം ജനുവരിയിൽ തുടങ്ങി ഏപ്രിലോടെ യാഥാർഥ്യമാക്കാൻ നിശ്ചയിച്ചിരുന്ന പദ്ധതിയാണ് ഏങ്ങുമെത്താതെ കിടക്കുന്നത്.പദ്ധതിയുടെ ആദ്യഘട്ട നിർമാണ പ്രവൃത്തികൾ ആരംഭിക്കുന്നതിന് മുന്നോടിയായി റോഡുകളിലെ കൈയേറ്റം ഒഴിപ്പിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാൻ അധികൃതർ സർവേ നടത്താൻ നിശ്ചയിച്ചിരുന്നു. എന്നാൽ, സർവേ നടപടികൾ പിന്നീട് മന്ദഗതിയിലേക്ക് നീങ്ങി. നേരത്തെ ജനുവരി 26 ഓടെ പ്രവൃത്തി തുടങ്ങാനാണ് അധികൃതർ നിശ്ചയിച്ചിരുന്നത്.
എന്നാൽ, പ്രവൃത്തി ആരംഭിക്കാനിരുന്നപ്പോഴാണ് ചിലയിടങ്ങളിൽ കൈയേറ്റം സംബന്ധിച്ച് സംശയങ്ങൾ ഉയർന്നത്. ഇതോടെ നിർമാണ പ്രവൃത്തികൾ താൽക്കാലികമായി നീട്ടി വെക്കുകയായിരുന്നു. മലപ്പുറം ജൂബിലി റോഡിലും കുന്നുമ്മൽ-കോട്ടപ്പടി ബസ് സ്റ്റാൻഡ് റോഡിലുമാണ് പ്രാഥമികമായി കൈയേറ്റം സംബന്ധിച്ച് സംശയങ്ങളുള്ളത്. ജനുവരി 19ന് എം.എൽ.എയുടെ അധ്യക്ഷതയിൽ മലപ്പുറം നഗരസഭയിൽ ചേർന്ന യോഗത്തിൽ 26 മുതൽ പ്രവൃത്തി ആരംഭിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. ഇതിന്റെ ഭാഗമായി ജനുവരി 23ന് പി.ഡബ്ല്യു.ഡി വകുപ്പിന്റെ നേതൃത്വത്തിൽ സ്ഥലങ്ങൾ സന്ദർശിച്ചിരുന്നു. ആദ്യഘട്ടം കുന്നുമ്മൽ കേന്ദ്രീകരിച്ച് പദ്ധതി ആരംഭിക്കാനാണ് തീരുമാനം.
മലപ്പുറം-മഞ്ചേരി റോഡ്, മൂന്നാംപടി ജൂബിലി റോഡ്, സിവിൽ സ്റ്റേഷൻ-മുനിസിപ്പൽ ബസ് സ്റ്റാൻഡ് റോഡ് എന്നിവ കേന്ദ്രീകരിച്ചാകും ആദ്യഘട്ടത്തിൽ പദ്ധതി ആരംഭിക്കുക. ദേശീയപാത (എൻ.എച്ച്) വിഭാഗത്തിന്റെ അനുമതി ലഭിക്കുന്ന മുറക്ക് രണ്ടാംഘട്ടത്തിൽ പെരിന്തൽമണ്ണ റോഡിൽ പ്രവൃത്തി തുടങ്ങും. പദ്ധതിയുടെ ടെൻഡർ നടപടികൾ ജനുവരി ആദ്യത്തോടെയാണ് പൂർത്തിയായിരുന്നു. നടപ്പാത നിർമാണം, ഇന്റർ ലോക്ക് വിരിക്കൽ, ഡിവൈഡറുകളിലും സർക്കിളുകളിലും പുൽത്തകിടിയും തെരുവ് വിളക്കുകളും സ്ഥാപിക്കൽ, കൈവരി, പ്ലാൻറേഷൻ, ലാൻഡ് സ്കേപിങ്, ബസ്ബേകൾ, ജങ്ഷനുകളിൽ പാർക്കിങ് സൗകര്യങ്ങൾ എന്നീ പ്രവൃത്തികളാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുളളത്. പദ്ധതിക്ക് അനുവദിച്ച അഞ്ച് കോടിയിൽ നാല് കോടി സൗന്ദര്യവത്കരണത്തിനും ഒരു കോടി തെരുവ് വിളക്കുകൾക്കുമാണ് വിനിയോഗിക്കുന്നത്. പൊതുമരാമത്ത് റോഡ്സ് വിഭാഗത്തിനാണ് പദ്ധതിയുടെ നിർവഹണ ചുമതല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

