അവയവ സംരക്ഷണ സാങ്കേതികവിദ്യ; ഡോ. നബീൽ പിലാപറമ്പിലിന് പേറ്റന്റ്
text_fieldsഐ.ഐ.ടി മദ്രാസ് പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. നബീൽ പിലാപറമ്പിലിനെ വഖഫ് ബോർഡ് മുൻ ചെയർമാൻ പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ ആദരിക്കുന്നു
മക്കരപ്പറമ്പ്: അവയവ മാറ്റിവെക്കൽ ശസ്ത്രക്രിയയിൽ നിർണായക മുന്നേറ്റത്തിന് വഴിതെളിക്കുന്ന സാങ്കേതികവിദ്യ വികസിപ്പിച്ച വടക്കാങ്ങര സ്വദേശിയും ഐ.ഐ.ടി മദ്രാസിലെ ഹെൽത്ത് കെയർ ടെക്നോളജി ഇന്നവേഷൻ സെന്റർ പ്രിൻസിപ്പൽ സയന്റിസ്റ്റുമായ ഡോ. നബീൽ പിലാപറമ്പിലിന്റെ നേതൃത്വത്തിലുള്ള ഗവേഷക സംഘത്തിന് പേറ്റന്റ്. അവയവങ്ങളെ ശരീരത്തിന് പുറത്തും പ്രവർത്തനക്ഷമമായി നിലനിർത്താൻ കഴിയുന്ന നൂതന ഉപകരണത്തിനാണ് അംഗീകാരം.
ഡോ. നബീലിന്റെ പേരിൽ ഫയൽ ചെയ്ത 44 പേറ്റന്റുകളിൽ മുപ്പതാമത്തേതാണിത്. ഡോ. പ്രിയങ്ക നടുപറമ്പിൽ, ഡോ. ജയറാജ് ജോസഫ്, പ്രഫ. മോഹനശങ്കർ എന്നിവർ സഹഗവേഷകരായി. കൂടുതൽ രോഗികൾക്ക് ചികിത്സാ സാധ്യത ഉറപ്പാക്കാൻ പുതിയ സാങ്കേതികവിദ്യ സഹായകരമാകുമെന്നാണ് വിലയിരുത്തൽ. നിലവിൽ പരമ്പരാഗത ഐസ് കൂളിങ് രീതിയിൽ ഹൃദയം നാല് മുതൽ ആറ് മണിക്കൂർ വരെയും കരൾ 12 മണിക്കൂർ വരെയുമാണ് സംരക്ഷിക്കാൻ കഴിയുന്നത്. പുതിയ സംവിധാനത്തിൽ ശരീര താപനിലയിൽ തന്നെ രക്തയോട്ടം നിലനിർത്തി അവയവങ്ങളെ പ്രവർത്തനക്ഷമമായി സൂക്ഷിക്കാനാകുന്നതിനാൽ സംരക്ഷണ സമയം വർധിപ്പിക്കാനും കൂടുതൽ അവയവങ്ങൾ മാറ്റിവെക്കലിന് ഉപയോഗപ്പെടുത്താനും സാധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

