കുടുംബശ്രീ ഡിജിറ്റൽ സാക്ഷരത പദ്ധതി; പരിശീലനം പൂർത്തിയാക്കിയത് 25,000 വനിതകൾ
text_fieldsമലപ്പുറം: കുടുംബശ്രീയിലൂടെ സമ്പൂർണ ഡിജിറ്റൽ സാക്ഷരതയിലേക്ക് കുതിച്ച് മലപ്പുറം ജില്ല. സമ്പൂർണ ഡിജിറ്റൽ സാക്ഷരത സംസ്ഥാനമാക്കി കേരളത്തെ മാറ്റാനായി ആവിഷ്കരിച്ച ‘ഡിജി കേരളം’ പദ്ധതിയുടെ ഭാഗമായാണ് കുടുംബശ്രീ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടത്. കുടുംബശ്രീ നടപ്പാക്കിയ ‘ഡ്രൈവ്’ പദ്ധതിയിലൂടെ ഇതിനകം ജില്ലയിൽ 25,000 വനിതകൾ ഡിജിറ്റൽ സാക്ഷരത നേടി പി.എം.ജി ദിശ സർട്ടിഫിക്കറ്റ് കരസ്ഥമാക്കി.
കുടുംബശ്രീ ജില്ല മിഷൻ പി.എൻ. പണിക്കർ ഫൗണ്ടേഷനുമായി സഹകരിച്ചാണ് ജില്ലയിലെ അയൽക്കൂട്ട അംഗങ്ങളെ ഡിജിറ്റൽ സാക്ഷരരാക്കുന്ന ‘ഡ്രൈവ്’ പദ്ധതി നടപ്പാക്കുന്നത്. അയൽക്കൂട്ടങ്ങൾ വഴി ഡിജിറ്റൽ സാക്ഷരത ആവശ്യമുള്ള വനിതകളെ കണ്ടെത്തിയാണ് പരിശീലനം നൽകുന്നത്. ഇതിന് ജില്ലയിലെ 100 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഓൺലൈൻ പഠനകേന്ദ്രങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. ഓൺലൈൻ ക്ലാസുകൾ, പ്രായോഗിക പരിശീലനം, ഓൺലൈൻ പരീക്ഷ എന്നിവയിലൂടെയാണ് പഠിതാക്കളെ ഡിജിറ്റൽ സാക്ഷരരാക്കുന്നത്.
പദ്ധതിയുടെ ഭാഗമായി ജില്ലയിൽ ഡിസംബർ 31ഓടുകൂടി ഒരുലക്ഷം വനിതകൾക്ക് സർട്ടിഫിക്കറ്റ് ലഭ്യമാക്കും. ഓൺലൈൻ സേവനങ്ങൾ പരസഹായമില്ലാതെ സ്വായത്തമാക്കുന്നതിനും വിവിധ മൊബൈൽ ആപ്പുകൾ ഉപയോഗിക്കുന്നതിനും ഓൺലൈനായി ധനകാര്യ ഇടപാട് നടത്തുന്നതിനും സംരംഭകർക്ക് ഓൺലൈൻ വിപണിയും സാമ്പത്തിക ഇടപാടുകൾ നടത്താനും വനിതകളെ പ്രാപ്തരാക്കുന്നതാണ് പദ്ധതിയിലൂടെ ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

