കോട്ടപ്പടി മേൽപാലം 'നൂൽപാലത്തിൽ'
text_fieldsമലപ്പുറം: നഗരത്തിലെ പ്രധാന വികസന പദ്ധതിയായ കോട്ടപ്പടി മേൽപാലം വേണമോ വേണ്ടയോ എന്ന സംശയത്തിൽ അധികൃതർ. മലപ്പുറം പൊലീസ് സ്റ്റേഷന് സമീപത്ത് തുടങ്ങി കിഴക്കേത്തലയിലെ ചെത്തുപാലം വരെയാണ് നിലവിൽ മേൽപാലം വിഭാവനം ചെയ്തിരുന്നത്. പദ്ധതിക്ക് സമർപ്പിച്ച ഡി.പി.ആറിന് കിഫ്ബിയിൽനിന്ന് 89.92 കോടി രൂപയുടെ അംഗീകാരവും നൽകിയിരുന്നു. എന്നാൽ, മേൽപാലവുമായി ബന്ധപ്പെട്ട് അവസാനം കിഫ്ബി നടത്തിയ ട്രാഫിക് സർവേയിൽ മേൽപാലത്തിനാവശ്യമായ ഗതാഗതത്തിരക്കില്ലെന്നാണ് വിലയിരുത്തൽ.
വലിയവരമ്പ്, കേന്ദ്രീയ വിദ്യാലയ-മൈലപ്പുറം ബൈപാസുകളുള്ള സാഹചര്യത്തിൽ ഗതാഗതത്തിരക്ക് കുറവാണെന്നാണ് നിഗമനം. ഈ രണ്ട് ബൈപാസ് വന്നതോടെ കോട്ടപ്പടി ജങ്ഷനിലും തിരക്ക് കുറവാണ്. അതേസമയം, പദ്ധതി പൂർണമായി ഒഴിവാക്കിയിട്ടുമില്ല. പകരം നിലവിെല റോഡ് വീതി കൂട്ടണമെന്ന അഭിപ്രായവും ഉയർന്നിട്ടുണ്ട്. ഇതോടെ പ്രശ്നത്തിന് പരിഹാരമാകുമെന്നാണ് വിലയിരുത്തൽ. വിഷയത്തിൽ കിഫ്ബിയാണ് അന്തിമ തീരുമാനം എടുക്കേണ്ടത്.
നേരത്തേ, മൂന്ന് വശത്തിന് രൂപകൽപന ചെയ്ത മേൽപാലം രണ്ട് വശത്തേക്ക് മാത്രമായി മാറ്റുകയോ അല്ലെങ്കിൽ നിലവിലെ റോഡ് 22 മീറ്റർ വീതിയിൽ നാലുവരിയായി വീതി കൂട്ടുകയോ ചെയ്യുന്നതാണ് പരിഗണനയിലുള്ളത്. മേൽപാലമില്ലെങ്കിൽ 22 മീറ്റർ വീതിയിൽ നാലുവരിയായി റോഡ് വീതി കൂട്ടിയേക്കും. പാലം നിർമിക്കുന്നതിന് കേന്ദ്ര ഉപരിതല ഗതാഗതവകുപ്പിന്‍റെ നിരാക്ഷേപ പത്രം (എൻ.ഒ.സി) നേരത്തേ ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ ഭൂമി ഏറ്റെടുക്കൽ നടപടിക്ക് കലക്ടറെയും ചുമതലപ്പെടുത്തിയിരുന്നു. ഇതിനിടെയാണ് നവംബറിൽ വീണ്ടും ട്രാഫിക് സർവേ നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

